ചേര്‍ത്തല: സപ്ലൈകോ സ്ഥാപനങ്ങളില്‍ അനധികൃതനിയമനം. പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ താല്‍ക്കാലിക നിയമനം നടത്തി അസിസ്റ്റന്റ് സെയില്സ്മാന് റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നതായി പരാതി. തങ്ങള്‍ക്കിഷ്ടമുള്ളവരെ പിന്‍വാതിലിലൂടെ താല്‍ക്കാലിക ജീവനക്കാരായി തിരുകിക്കയറ്റുന്നതായാണ് ആരോപണം. വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പുറത്തു നിര്‍ത്തിയാണ് സപ്ലൈകോയിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി താല്‍ക്കാലിക ജീവനക്കാരെ അധികമായി നിയമിക്കുന്നത്.
മുന്‍കാലങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും തകൃതിയാണ്. ഭരണകക്ഷിയില്‍പ്പെട്ടവരുടെ പിന്‍ബലത്തില്‍ അനധികൃത നിയമനം നടക്കുമ്പോള്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടമാകുകയാണ്. ഇതിനെതിരെ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്.
ഔട്ട്ലെറ്റുകളിലും, ഡിേപ്പായിലും, സബ് ഡിപ്പോയിലും, റീജിയണല്‍ ഓഫീസിലും, സപ്ലൈകോ ഹെഡ്ഓഫീസിലും, പെട്രോള്‍ പമ്പുകളിലുമായി ഇത്തരത്തില്‍ നിരവധി പേരെയാണ് നിയമിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2,100 അസിസ്റ്റന്റ് സെയില്സ്മാന് തസ്തിക ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷം അത് 1,688 ആക്കി നിജപ്പെടുത്തിയിരുന്നു. ഒരോ പഞ്ചായത്തിലും രണ്ടില്‍ കൂടുതല്‍ മാവേലി സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. പല മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുകയും ചെയ്തു. കൂടാതെ എന്‍എഫ്എസ്എ സ്ഥാപനങ്ങള്‍ പുതിയതായി തുടങ്ങി. ഇതനുസരിച്ച് തസ്തികകളുടെ എണ്ണം 5,000ത്തിനു മുകളില്‍ വരേണ്ടതാണ്.
സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് തസ്തിക നിജപ്പെടുത്താന്‍ അധികാരികള്‍ തയാറാകാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പിഎസ്സി ജൂണില്‍ പ്രസിദ്ധീകരിച്ച 437 പേരുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 43 പേര്‍ക്ക് മാത്രമാണ് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനാല്‍ നിയമന കാലാവധിയോട് അടുത്തവരും ഇനിയൊരു പരീക്ഷയ്ക്ക് അവസരമില്ലാത്തവരുമാണ് ലിസ്റ്റില്‍ അധികവും. സപ്ലൈകോയിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് റാങ്ക് ഹോള്‍ഡര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: