ദുബായ്: ആരാധകര്‍ക്ക് ആനന്ദത്തിലാറാടാന്‍ വീണ്ടുമൊരു ഇന്ത്യ- പാക്ക് പോരാട്ടം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഈ ചിരവൈരികള്‍ ഇന്ന് പോരടിക്കും. വൈകിട്ട് അഞ്ചിന് മത്സരമാരംഭിക്കും. അബുദാബിയില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും കൊമ്പുകോര്‍ക്കും.
ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്ന് ഇന്ത്യക്ക് ഇന്ന് പാക്കിസ്ഥാനെ വീഴ്ത്തിയാല്‍ ഫൈനലില്‍ സ്ഥാനമുറപ്പാകും. ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ഒതുക്കിക്കളഞ്ഞ ഇന്ത്യ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. അന്ന് എട്ട് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരും ബാറ്റ്സ്മാന്മാരും മികച്ച ഫോമിലാണ്.
സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏഴുവിക്കറ്റിന്റെ ആധികാരിക വിജയം നേടി. ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങും നായകന് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ജഡേജ നാലു വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ മികവില്‍ ഇന്ത്യ 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി വിജയിച്ചു. അതേസമയം പാക്കിസ്ഥാന് സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വിജയം നേടാന്‍ അവര്‍ക്ക് അവസാന ഓവര്‍വരെ കാത്തിരിക്കേണ്ടിവന്നു. ശക്തമായി പൊരുതിനിന്ന പരിചയ സമ്പന്നനായ ഷോയ്ബ് മാലിക്കാണ് പാക്കിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ പത്ത് റണ്‍സ് വേണ്ടിയിരുന്നു. മാലിക്ക് സിക്സറും ഫോറുമടിച്ച് ടീമിനെ മൂന്ന് വിക്കറ്റ് വിജയം സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറിയിടിച്ച് ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓപ്പണര്‍ ഫഖര്‍ സമാനും സ്ട്രൈക്ക് ബൗളറായ മുഹമ്മദ് അമീറും ഫോമിലേക്ക് ഉയരാത്തത് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവര്‍ ഫോം വീണ്ടെടുത്താലേ അവര്‍ക്ക് വിജയിക്കാനാകൂ. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് പോയിന്റുകള്‍ നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: