കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആദ്യം ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത് ആത്മവിശ്വാസത്തോടെയായിരുന്നു. തനിക്ക് പോലീസിന്റെ ചോദ്യം ചെയ്യലുകളെ നേരിടാന്‍ സാധിക്കുമെന്നും തനിക്ക് സുരക്ഷിതമായി മടങ്ങി പോകാമെന്നും കരുതി. ആദ്യ ദിവസം ചോദ്യം ചെയ്തപ്പോള്‍ പോലീസിന്റെ ചോദ്യങ്ങളോട് നിഷേധാത്മകമായിട്ടാണ് മറുപടി നല്കിയതും. മാത്രമല്ല ചോദ്യങ്ങളെ തന്റെ പക്കലുള്ള രേഖകളും ചിത്രങ്ങളും ഉപയോഗിച്ച് നേരിടാനും ശ്രമിച്ചു.തന്റെ ഭാഗം പഠിപ്പിച്ച് വിട്ടതു പോലെ പറയാന്‍ തുടങ്ങിയപ്പോള്‍ ചോദ്യാവലിയുണ്ടെന്നും അതനുസരിച്ച് പറഞ്ഞാല്‍ മതിയെന്നും പോലീസ് അറിയിച്ചു. ഇതനുസരിച്ച് ചോദ്യം ചെയ്യല്‍ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ബിഷപ്പ് പതറാന്‍ തുടങ്ങി. തെളിവുകള്‍ ഓരോന്നായി പുറത്തെടുത്താണ് ബിഷപ്പിന്റെ വാദങ്ങളുടെ മുന അന്വേഷണ സംഘം ഒടിച്ചത്.
അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍
കന്യാസ്ത്രീയുടെ പരാതിക്ക് കാരണം അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമായിരുന്നുവെന്നാണ് ബിഷപ്പിന്റെ വാദം. ആദ്യം പീഡനം നടന്ന 2014 മെയ് 5ന് കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന വാദവും നിരത്തി. പകരം തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നാണ് വാദം.
അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡന വിവരം തുറന്ന് പറഞ്ഞതായി പോലീസ് കണ്ടെത്തി. ഇക്കാര്യം പറഞ്ഞ പുരോഹിതരുടെ മൊഴി പോലീസ് ശേഖരിച്ചു. തൊടപുഴ മുതലക്കോടം മഠത്തില്‍ ബിഷപ്പ് വന്നിട്ടില്ലെന്നും പോലീസ് മനസിലാക്കി. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീയുടെ മൊഴിയാണ് പോലീസിന് നിര്‍ണായകമായത്. അന്ന് ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് അവര്‍ മൊഴി നല്കി. കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലോക്കേഷന്‍ , മഠത്തിലെ സന്ദര്‍ശക ഡയറി എന്നിവയും നിര്‍ണ്ണായകമായി.
കത്തുകള്‍ തെളിവായി
മിഷണറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്ധര്‍ രൂപത ഇടപെടാറില്ലെന്ന് വാദിച്ച ബിഷപ്പിന് എതിരായത് അദ്ദേഹം അയച്ച് കത്തുകളായിരുന്നു. എന്നാല്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ച തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് മദര്ജനറലിന് രണ്ടു തവണയായി അയച്ച കത്തുകള്‍ പോലീസിന് പിടിവള്ളിയായി.
ഒടുവില്‍ ഒന്നും ഓര്‍മ്മയില്ല
ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ എല്ലാ പ്രതിരോധവും തകര്‍ന്നപ്പോള്‍ കന്യാസ്ത്രീയെ അറിയില്ല, ഓര്‍മ്മയില്ല എന്നീ വാദങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ പുറത്തു വിട്ട് അവസാനത്തെ വാദവും പോലീസ് തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: