പത്തനംതിട്ട: പ്രളയത്തില്‍ മണിയാര്‍ ഡാമിനുണ്ടായ ഗുരുതരമായ തകരാറുകള്‍ പരിഹരിക്കുന്നത് വൈകുന്നു. ഡാമിന്റെ ഒന്നും രണ്ടും ഷട്ടറുകളുടെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് വലിയ തോതില്‍ അടര്‍ന്ന് പോവുകയും വലതുകരയിലെ സംരക്ഷണ ഭിത്തി തകര്‍ന്ന് വെള്ളം കുത്തിയൊഴുകുകയും ചെയ്തിരുന്നു.
പ്രളയം കഴിഞ്ഞ് ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ യാതൊരു ഭീഷണിയുമില്ലെന്ന നിലപാടിലാണ് പിഐപി അധികൃതരും സര്‍ക്കാരും. പുനരുദ്ധാരണത്തിനായി 84 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ടെന്‍ഡര്‍ വൈകുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. തുലാമഴ ശക്തമായാല്‍ ഡാമിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന ഭയത്തിലാണ് കക്കാട്ടാറിന്റെ തീരവാസികള്‍. അറ്റകുറ്റപ്പണികള്‍ അടുത്തമാസം ഒന്നിന് ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഷട്ടറുകളുടെ താഴെ കോണ്‍ക്രീറ്റ് അടര്‍ന്നത് പരിഹരിക്കാനും തകര്‍ന്ന സംരക്ഷണ ഭിത്തി കെട്ടാനും കനാല്‍ ഇന്‍ടേക്ക് പുനര്‍നിര്‍മ്മിക്കാനുമാണ് പദ്ധതി. കോണ്‍ക്രീറ്റ്, സംരക്ഷണഭിത്തി നിര്‍മ്മാണം എന്നിവയ്ക്ക് 52 ലക്ഷവും കനാല്‍ ഇന്‍ടേക്കിന് 32 ലക്ഷവുമാണ് വകകൊള്ളിച്ചിട്ടുള്ളത്.
എന്നാല്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് നടപടികളായിട്ടില്ല. രണ്ട് ഷട്ടറുകളാണ് പുനര്‍നിര്‍മ്മിക്കേണ്ടത്. ഷട്ടറിന്റെ പണികള്‍ക്കായി സംഭരണി പൂര്‍ണമായി വറ്റിക്കേണ്ടി വരും. ഇതിനു മുമ്പായി സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഷട്ടറുകള്‍ തകരാറിലായതിനാല്‍ പ്രളയത്തെതുടര്‍ന്ന് ഓഗസ്റ്റ് 15ന് മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. ഇത് ഡാമിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും തെറ്റിച്ചു. പമ്പാ ജലസേചന പദ്ധതിയുടെ സംഭരണിയായ മണിയാര്‍ ഡാം പരിശോധിച്ച ചീഫ് എഞ്ചിനീയര്‍ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: