കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 24ന് 2.30 വരെ കസ്റ്റഡിയില്‍ വയ്ക്കാനാണ് കോടതി ഉത്തരവ്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് തേടിയത്. നിര്‍ണായകമായ നിരവധി തെളിവുകള്‍ കണ്ടെത്താനുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 2014ല്‍ പീഡനം നടന്നപ്പോള്‍ ബിഷപ് ഉപയോഗിച്ചിരുന്ന വസ്ത്രം, ലാപ് ടോപ്പ് എന്നിവ വീണ്ടെടുക്കണം. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണം. ഡിഎന്‍എ സാമ്പിള്‍ എടുക്കണം. റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വന്നു തുടങ്ങിയിട്ടുണ്ടന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അധികാരം ഉപയോഗിച്ച് ബിഷപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്ങിനിറഞ്ഞ കോടതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോട്ടയം പോലീസ് ക്ലബില്‍ നിന്ന് ബിഷപ്പിനെ എത്തിച്ചത്. ഉച്ചയ്ക്ക് കോടതി പിരിഞ്ഞതിന് ശേഷം 2.30ന് വീണ്ടും കോടതി ചേര്‍ന്നപ്പോഴാണ് പോലീസിന്റെ റിമാന്‍ഡ് അപേക്ഷയില്‍ വിധി പറഞ്ഞത്. രക്തസാമ്പിളും ഉമിനീര് സാമ്പിളും പോലീസ് ബലമായി ശേഖരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
ബിഷപ്പിനോട് പോലീസിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. ഒന്നും പറയാനില്ലെന്നു മറുപടിയും നല്കി. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായി. കോടതിക്ക് അകത്തുനിന്ന് പുറത്തേക്ക് ഇറക്കി ബിഷപ്പിനെ വാഹനത്തില്‍ കയറ്റുമ്പോള്‍ തടിച്ചു കൂടിയ ജനാവലി കൂക്കി വിളിക്കുന്നുണ്ടായിരുന്നു. കോടതിക്ക് അകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്കും ഡിഎന്‍എ സാമ്പിള്‍ എടുക്കുന്നതിനുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിശോധന കഴിഞ്ഞ് ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബില്‍ പാര്‍പ്പിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്ത് കൊച്ചിയില്‍ നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാര്‍ഡിയോ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് രാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഡിസ്ചാര്‍ജ് ചെയ്തു പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്നു. ഇതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പാലാ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോയത്.
കുറവിലങ്ങാട് മഠത്തിൽ ഇന്ന് തെളിവെടുപ്പ് : കന്യാസ്ത്രീകളെ മാറ്റി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ ഇന്ന് രാവിലെ തെളിവെടുപ്പിന് എത്തിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചത് കോണ്‍വെന്റിലെ 20-ാം നമ്പര്‍ മുറിയില്‍ വച്ചാണെന്നാണ് പരാതി. ഇവിടെ എത്തിച്ച് തെളിവെടുക്കും.
ബിഷപ്പിനെ മഠത്തില്‍ എത്തിക്കുന്ന സാഹചര്യത്തില്‍ അവിടെ കഴിയുന്ന കന്യാസ്ത്രീകളോട് മാറാന്‍ പോലീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയെ കൂടാതെ കൊച്ചിയില്‍ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളും മഠത്തിലാണ് കഴിയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: