ടെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പ്രസിഡന്റ് ഹസന് റുഹാനി. അമേരിക്കയ്ക്ക് ഇതിന് തിരിച്ചടി നൽകും. ഇറാനെ തകർക്കാനുള്ള അമേരിക്കയുടെ പദ്ധതികൾ നടക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അമേരിക്കയെ ഇറാന് പേടിക്കുന്നില്ല. ഇറാന് ഉപരോധം ഏര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കരുത്. ഇറാനോട് പ്രകോപനപരമായ നിലപാട് തുടര്‍ന്നാല്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരും. ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക – സൈനിക സഹായങ്ങള്‍ നല്‍കുന്നത് ചില ഗള്‍ഫ് – അറബ് രാജ്യങ്ങളാണ്. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണ വേണ്ടുവോളം കിട്ടുന്നുണ്ട്. അമേരിക്കയുടെ കൈയിലെ പാവകളാണ് ഈ രാജ്യങ്ങള്‍. ഇടയ്ക്കിടെ അമേരിക്ക അവരെ പ്രകോപിപ്പിക്കും. പിന്നെ അവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കും – റുഹാനി പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ അഹ്വാസ് നാഷണല്‍ റെസിസ്റ്റന്‍സ് എന്ന ഗോത്രസംഘടനയാണ്. വന്‍ എണ്ണ ശേഖരമുള്ള ഇറാനിലെ ഖൂസെസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദവുമായി നിലകൊള്ളുന്നവരാണ് ഈ സംഘടന. ചില പേര്‍ഷ്യന്‍ – ഗള്‍ഫ് രാജ്യങ്ങള്‍ ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണ നല്‍കുന്നുണ്ടെന്നും റുഹാനി പറഞ്ഞു. ശനിയാഴ്ച സൈനിക പരേഡിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 24 പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: