കുറവിലങ്ങാട്: രണ്ട് മാസത്തെ പോലീസ് അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സിസ്റ്റര്‍ അനുപമയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും അത് സംതൃപ്തിയുടെ നിമിഷങ്ങളായി.
അസാധ്യമെന്ന് തോന്നുന്ന ഇത്തരമൊരു നിയമനടപടിയിലേക്ക് പോലീസിനേയും സര്‍ക്കാരിനേയും എത്തിച്ചത് കുറവിലങ്ങാട് മഠത്തില്‍ നിന്ന് പുറത്ത് വന്ന് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ്.
ഇരയായ കന്യാസ്ത്രീയെ സ്വന്തം തണലില്‍ നിര്‍ത്തുകയും സഹപ്രവര്‍ത്തകരേയും കൂട്ടി തെരുവിലിറങ്ങുകയും ചെയ്ത സിസ്റ്റര്‍ അനുപമ, പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്ക്കായി എല്ലാം ത്യജിച്ചു പോരാട്ടം നടത്തിയ സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ ജോസഫിന്, സിസ്റ്റര്‍ ആല്‍ഫി.
നീതി തേടി തെരുവിലെത്തിയ ഇവര്‍ അഞ്ച് പേര് ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ വിജയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
ബിഷപ്പിനെതിരായ കേസിലെ പരാതിക്കാരിയുടെ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഈ അഞ്ച് കന്യാസ്ത്രീകളും. കുറവിലങ്ങാട് മഠത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ തങ്ങള്‍ അമ്മയെന്നു വിളിച്ചു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കന്യാസ്ത്രീയ്ക്കു വേണ്ടിയാണ് മഠത്തിന്റെ ചിട്ടവട്ടങ്ങളും നിയമങ്ങളും മറികടന്ന് പുറത്തേക്ക് വന്നതും നിയമപോരാട്ടം ഏറ്റെടുത്തതും. ഇരയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സിസ്റ്റര്‍ അനുപമ തുടക്കം തൊട്ടേ അവര്‍ക്കൊപ്പമുണ്ടായിരുന്നു. തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് സഭയ്ക്കുള്ളില്‍ പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് അതിന്റെ പേരില്‍ ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായപ്പോള്‍ അവര്‍ക്ക് ധൈര്യം നല്കി കൂടെ നിന്നത് സിസ്റ്റര്‍ അനുപമയാണ്.
കന്യാസ്ത്രീകള്‍ സഭയുടെ ചട്ടങ്ങള്‍ മറികടന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമാണ്. കുടുംബമടക്കം പള്ളിവിലക്ക് നേരിടുകയോ മരണാനന്തരം അടക്കം ചെയ്യാന്‍ സെമിത്തേരി കിട്ടാതെ വരികയോ വരെ ചെയ്യാം. നല്ല രീതിയിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലും സിസ്റ്റര്‍ അനുപമയ്ക്കും സംഘത്തിനും ഇതെല്ലാം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അവര്‍ പിന്മറിയില്ല, പതറിയില്ല.
പരാതി നല്കിയ കന്യാസ്ത്രീയുടെ പ്രതിനിധിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് സിസ്റ്റര്‍ അനുപമയാണ്. കന്യാസ്ത്രീ നേരിട്ട അനീതിയും അപമാനവും ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ട പിന്തുണ നേടിയെടുക്കാനും അനുപമയ്ക്കായി.
ബിഷപ്പിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സിസ്റ്റര്‍ അനുപമ വളരെ ശാന്തമായാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും ഒരുവേള അവര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു, ശബ്ദമിടറി. എങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് സമാനതകളില്ലാത്ത ഈ പോരാട്ടത്തിനൊപ്പം നിന്ന എല്ലാവര്ക്കും അവര്‍ നന്ദി പറഞ്ഞു… സത്യം പരാജയപ്പെടില്ലെന്ന് ഓര്‍മിപ്പിച്ചു.
എല്ലാത്തിനുമൊടുവില്‍ ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുതെന്ന പ്രതീക്ഷയും ഈ സംഭവത്തോടെ സ്വയം നവീകരിക്കുകയും മാറുകയും ചെയ്യുമെന്ന ആഗ്രഹവും അവര്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: