ആലപ്പുഴ: പ്രളയദുരന്തത്തിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പിരിവില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും ഒഴിവാക്കുന്നില്ല. പ്രളയാനന്തര ദുരന്തമായി മാറിയിരിക്കുകയാണ് സര്‍ക്കാരിന്റെ പിരിവ്. തൊഴിലുറപ്പ് തൊഴിലാളികളില്‍നിന്ന് പഞ്ചായത്തുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ഒരു ദിവസത്തെ വേതനം ഈടാക്കുന്നത്.
ഇപ്രകാരം വേതനം നല്കാത്തവരുടെ മസ്റ്റര്‍ റോള്‍ ബ്ളോക്കിലേക്ക് അയക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഒരു വര്‍ഷത്തില്‍ നൂറില്‍ താഴെ തൊഴില്‍ദിനങ്ങളാണ് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിക്കുന്നത്. ഇതില്‍ നിന്നാണ് ഭീഷണിപ്പെടുത്തി ദുരിതാശ്വാസനിധിയിലേക്ക് വേതനം ഈടാക്കുന്നത്.
ഇതേ അവസ്ഥ തന്നെയാണ് കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളുടേയും. ഒരു അയല്‍ക്കൂട്ടം നിര്‍ബന്ധമായും ആയിരം രൂപ വീതം നല്‍കണമെന്നാണ് പല തദ്ദേശസ്ഥാപനങ്ങളിലെയും സിഡിഎസുകള്‍ നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വായ്പ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നാണ് ഭീഷണി. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ്. ഇത്തരം അവസരങ്ങള്‍ മുതലെടുത്താണ് കൊള്ളപ്പിരിവ്.
കോടിക്കണക്കിന് രൂപയാണ് കുടുംബശ്രീ അംഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും പിഴിഞ്ഞ് സര്‍ക്കാര്‍ കൈക്കലാക്കുന്നത്. ആലപ്പുഴ നഗരത്തില്‍ മാത്രം ആയിരത്തി ഇരുന്നുറോളം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 1,000 രൂപ വീതം നിര്‍ബന്ധിതമായി ഈടാക്കുന്നതിലൂടെ 10 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.
ഇതേ മാതൃകയില്‍ സംസ്ഥാനത്തെ ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുക ശതകോടികളാണ്. പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവരാണ് തൊഴിലുറപ്പ് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും. ഇവരുടെ നിവൃത്തികേടിനെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളെ പോലും പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: