തിരുവനന്തപുരം: കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍മിച്ച കേരള ട്രേഡ് സെന്ററിന്റെ മറവില്‍ കോടികളുടെ രജിസ്ട്രേഷന് തട്ടിപ്പ് നടന്നതായി രജിസ്ട്രേഷന് വകുപ്പിന്റെ കണ്ടെത്തല്‍. കേരള ട്രേഡ് സെന്ററിലെ ഫ്ളാറ്റുകളും ഓഫീസുകളും കൈമാറ്റം ചെയ്ത രജിസ്ട്രേഷന് രേഖകള്‍ പരിശോധിച്ചതില്‍ ഒന്‍പത് വില്പ്പനകരാറുകളിലാണ് വന്‍ സ്റ്റാമ്പ്ഡ്യൂട്ടി തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഒന്‍പത് ആധാരങ്ങളില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ ആരംഭിച്ചതായി രജിസ്ട്രേഷന് വകുപ്പ് വ്യക്തമാക്കി.
2003ല്‍ ജിം പദ്ധതിയില്‍പ്പെടുത്തി വ്യവസായികളുടെ ഉന്നമനത്തിനായി കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് കേരള ട്രേഡ് സെന്റര്‍ നിര്‍മാണം നടത്തിയത്. ആധാരക്കൈമാറ്റ നടപടികള്‍ക്കായി ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തിയത് കൊളംബോ കുടയുടെ എംഡിയും അന്നത്തെ ചെയര്‍മാനുമായ കെ.എന്‍. മര്സൂഖിനെയായിരുന്നു. എന്നാല്‍ മര്‍സൂഖ് വ്യവസ്ഥകള്‍ പാലിക്കാതെ ട്രേഡ് സെന്ററില്‍ ഫ്ളാറ്റ് വില്‍പ്പന നടത്തുകയായിരുന്നു. എല്ലാ വര്‍ഷവും സെന്ററിന്റെ ചുമതലയുള്ള ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ബോര്‍ഡ് യോഗം തീരുമാനം അട്ടിമറിച്ച മര്‍സൂഖ് ട്രേഡ് സെന്ററിന്റെ വില്‍പ്പനക്കരാറുകള്‍ നടത്തുകയായിരുന്നു. ഇത്തരത്തില്‍ രജിസ്ട്രേഷന് നടന്ന 10 ആധാരങ്ങള്‍ പരിശോധിച്ചതില്‍ പലതിലും തുച്ഛമായ തുകയാണ് വസ്തുവിലയായി കാണിച്ചിരിക്കുന്നതെന്ന് രജിസ്ട്രേഷന് വകുപ്പ് കണ്ടെത്തി. ഒരു മാസം മുമ്പ് രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥര്‍ ട്രേഡ് സെന്ററില്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് രജിസ്ട്രേഷന് തട്ടിപ്പിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമുണ്ടായത്.
ഈ ആധാരങ്ങളുടെ മറവില്‍ കള്ളപ്പണ നിക്ഷേപമുള്ളതായും പരാതി ഉയര്‍ന്നിരുന്നു. പല നിക്ഷേപകരും പ്രവാസികളാണ്. 10 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇതിനു പിന്നില്‍ നടന്നതായി ചൂണ്ടിക്കാണിച്ച് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: