തിരുവനന്തപുരം: തൃശൂര്‍ മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിര്‍മാണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ കളക്ട്രേറ്റില്‍ നാളെ യോഗം ചേരുവാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അറിയിച്ചു. യോഗത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, മേഖലയിലെ എംപിമാര്‍, എംഎല്‍എമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ദേശീയപാത അതോറിറ്റി, സംസ്ഥാന ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിര്‍മാണം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാതാ അതോറിറ്റിയാണ് നടപ്പാക്കുന്നത്. കരാറുകാരന് കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതി വേണമെന്ന് പറഞ്ഞ് ദേശീയപാതാ അതോറിറ്റി അനുവാദം നല്‍കിയിട്ടില്ല.
കുതിരാനില്‍ കഴിഞ്ഞവര്‍ഷം താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ 2018 ജനുവരിയില്‍ മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി കുതിരാന്‍ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് വാക്കു നല്‍കിയിരുന്നു. നല്കിയ ഉറപ്പുകള്‍ കരാര്‍ കമ്പനി ലംഘിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാതാ അതോറിറ്റിക്കും ഈ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കത്തുകള്‍ നല്‍കിയിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാവുമെന്ന് ആലോചിക്കുന്നതിനാണ് തൃശൂരില്‍ യോഗം ചേരുന്നതെന്നും നാളെ കുതിരാന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: