കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് യാക്കോബായ സഭ റമ്പാനെതിരെയും നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹനാന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി.
സമരപരിപാടികളില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്. പാത്രീയാര്‍ക്കീസ് ബാവയുടെ നിര്‍ദേശ പ്രകാരമാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.
റമ്പാന്മാര് ദയറകളില്‍ പ്രാര്‍ഥിച്ച് കഴിയേണ്ടവരാണെന്നാണ് സഭാനേതൃത്വം അറിയിച്ചത്. അതേസമയം സഭയുടേത് പ്രതികാരനടപടിയാണെന്ന് യൂഹനാന്‍ റമ്പാന് പ്രതികരിച്ചു. കത്തോലിക സഭയുടെ സമ്മര്‍ദപ്രകാരമാണ് നടപടി.
എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ല. കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദമാണ് നടപടിക്ക് കാരണം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നും യൂഹനാന്‍ റമ്പാന് ആവശ്യപ്പെട്ടു.
നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ച മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ നടപടി എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: