കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയും നടന് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. ജോയ് മാത്യു, ബിജെപി മുന്‍ സംസ്ഥാന വക്താവ് പി. രഘുനാഥ്, സംവിധായകന് ഗീരീഷ് ദാമോദര്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്.
സപ്തംബര്‍ 12 നായിരുന്നു സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്ലക്കാര്‍ഡുകളുമായി മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയത്. പ്രകടനവും പൊതുയോഗവും നിരോധിച്ച കോഴിക്കോട് മിഠായിത്തെരുവില്‍ അനുമതിയില്ലാതെ ജാഥ നടത്തിയതിനാണ് സ്വമേധയാ കേസെടുത്തതെന്നാണ് പോലീസ് ഭാഷ്യം.
കേസെടുത്ത് പേടിപ്പിക്കാമെന്നാണ് പോലീസ് കരുതുന്നതെന്ന് ജോയ് മാത്യു പ്രതികരിച്ചു. പോലീസ് എപ്പോഴും ഭരണകൂടത്തിന്റെ കൂടെയാണ്. ഇതിനു മുമ്പും സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തനിക്കെതിരെ കേസുകള്‍ എടുത്തിട്ടുമുണ്ട്. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് പി. രഘുനാഥ് ആരോപിച്ചു. പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുകയോ പ്രസംഗിക്കുകയോ ഉണ്ടായിട്ടില്ല.
കന്യാസ്ത്രീ സമരത്തിന് പിന്നില്‍ ബിജെപിയാണെന്ന് വരുത്തിതീര്‍ക്കാനുള്ള കോടിയേരിയുടെ അജണ്ടയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്നും രഘുനാഥ് ആരോപിച്ചു.
കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നടന് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മക്കെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. പോലീസിന്റെ രാഷ്ട്രീയ പക്ഷപാതിത്വമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: