ആലപ്പുഴ: പ്രളയത്തില്‍ വീടും ഉപജീവനമാര്‍ഗവും നശിച്ച്, പാതിതളര്‍ന്ന ശരീരവുമായി ജീവിക്കുന്ന യുവാവും ഭാര്യയും സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെ ദുരവസ്ഥയില്‍. പ്രളയത്തിന്റെ പേരില്‍ വ്യാപക പിരിവ് നടക്കുമ്പോള്‍ യഥാര്‍ഥ ദുരിതബാധിതര്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
പ്രളയത്തില്‍ മുങ്ങിയ കുട്ടനാട് കൈനകരിയിലെ നിരവധി കുടുംബങ്ങളില്‍ ഒന്നു മാത്രമാണിത്. കൈനകരി കിഴക്ക് അഞ്ചാം വാര്‍ഡ് കളപ്പുരയ്ക്കല്‍ ചിറ സനല്‍കുമാര്‍(43) ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടക്കയിലായിട്ട് പത്തു വര്‍ഷത്തോളമായി.
കാവാലം സ്വദേശിനി രമ്യയുമായുള്ള വിവാഹശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ സനല്‍ രോഗബാധിതനായി. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം രമ്യയുടെ ചുമലിലായി. തകരഷീറ്റ് കൊണ്ടു മറച്ച വീടിനോട് ചേര്‍ന്ന ഒരു ഷെഡില്‍ പലചരക്ക് കച്ചവടം നടത്തിയാണ് ഇവര്‍ കഴിഞ്ഞത്. പ്രളയത്തില്‍ ഇവരുടെ വീടും കടയും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. സമീപത്തെ പരുത്തിവളവ് പാടത്ത് മടവീണപ്പോള്‍ തന്നെ തന്നെ ഇവര്‍ കായംകുളത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഇവിടുത്തെ കാഴ്ച ഹൃദയം തകര്ക്കുന്നതായിരുന്നെന്ന് രമ്യ പറയുന്നു.
വീടും കടയും പൂര്‍ണമായും തകര്‍ന്നു. പരിസരവാസികളുടെ സഹായത്തോടെ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ച കൂരയിലാണ് ഇപ്പോള്‍ കഴിയുന്നത്. സന്നദ്ധസംഘടനകളും പരിസരവാസികളും സഹായിക്കുന്നതിനാല്‍ ഇപ്പോള്‍ പട്ടിണിയില്ലാതെ കഴിയുന്നു. എന്നാല്‍ ഇതുവരെ നാശനഷ്ടം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളോ, ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ എത്തിയിട്ടില്ല. കച്ചവടം പുനരാരംഭിക്കാന്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: