കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ കുത്തിയവരും കത്തിയുമില്ലാതെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കുന്നത്. ഇവരെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. കേസില്‍ കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം ആദ്യഘട്ട കുറ്റപത്രം നല്‍കുന്നത്. ആയിരത്തഞ്ഞൂറോളം പേജുള്ള കുറ്റപത്രം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി-2ല്‍ ആണ് നല്‍കുന്നത്.
അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് പള്ളുരുത്തി നമ്പിപുത്തലത്ത് ഖാലിദിന്റെ മകന് മുഹമ്മദ് ഷഹിം(31) ആണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്്. ഇയാള്‍ക്കെതിരെ അന്വേഷണം സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആസൂത്രിതമായ കൊലപാതകം നടത്തിയതിന് 16 പ്രതികള്‍ക്കുമെതിരെ ശക്തമായ തെളിവുകളും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്നു 84 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. ഒന്നാം പ്രതിയും കാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ.ഐ. മുഹമ്മദ്, രണ്ടാംപ്രതിയും കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാമ്പസ് ഫ്രണ്ട് കൊച്ചി മേഖല ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, പത്തനംതിട്ട സ്വദേശി കോളേജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ടുകാരായ അബ്ദുള്‍ നാസര്‍, അനൂപ് എന്നിവരെയുള്‍പ്പെടുത്തിയുള്ള കുറ്റപത്രമാണ് നല്‍കുന്നതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന് കണ്ട്രോള് റൂം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എസ്.ടി. സുരേഷ് കുമാര്‍, എസിപി കെ. ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കുറ്റപത്രം തയാറാക്കിയത്.
മുപ്പതു പ്രതികളുള്ള കേസില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കുന്നത്. കേസിലെ ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുംകൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രവും നല്‍കും. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ 16പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ട്. ബാക്കിയുള്ളവര്‍ അക്രമികള്‍ക്ക് സഹായം നല്കിയവരാണ്. പ്രതികളെ പിടികൂടി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട കുറ്റപത്രം നല്‍കുന്നത്. കേസില്‍ ആദില്‍ ബിന്‍ സലിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കഴിഞ്ഞദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കീഴടങ്ങിയ ആദില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതുവരെ 20 പേരാണ് കേസില്‍ പിടിയിലായത്.
ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായ അര്ജുന്, വിനീത് എന്നിവര്‍ക്കും കുത്തേറ്റു.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് 16 അംഗ ക്രിമിനല്‍സംഘം മാരാകായുധങ്ങളുമായി ആക്രമിച്ചത്. അഭിമന്യുവിനെ പിന്നില്‍ നിന്നും പിടിച്ച് നിര്‍ത്തിയ സംഘം നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ അഭിമന്യു മതിലിനോട് ചേര്‍ന്ന് വീണു. ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: