സംഘ കുടുംബത്തിലെ ഒരു അമ്മ ലോകത്തോട് വിട വാങ്ങി. സ്വര്‍ഗീയ ജ്ഞാനേശ്വര്‍ജിയുടെ പത്നി, കഴിഞ്ഞ ദിവസം അന്തരിച്ച രത്നാഭായ് ജ്ഞാനേശ്വര്‍. ഈ അമ്മയെ, രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ പുതിയ തലമുറ അറിഞ്ഞിരിക്കാനിടയില്ല. ജ്ഞാനേശ്വര്‍ജി ആരെന്ന് അറിഞ്ഞാലേ അമ്മയുടെ പ്രാധാന്യം മനസ്സിലാകൂ. ജീവിതം സംഘത്തിനു സമര്‍പ്പിച്ച ഒരു കുടുംബത്തിന്റെ നാഥനായിരുന്നു ജ്ഞാനേശ്വര്‍ജി എന്ന ജ്ഞാനേശ്വര്‍ സാര്‍. രത്നാഭായി അവിടുത്തെ വീട്ടമ്മയും. ഭാസ്ക്കര്‍ റാവുജി, മാധവ്ജി, ഹരിഎട്ടന്‍, പരമേശ്വര്‍ജി, അനന്തെട്ടന് എന്നിവര്‍ക്കെല്ലാം സ്വന്തം വീട് പോലെയായിരുന്നു കൊച്ചി എളമക്കരയിലെ സ്വാമിപ്പടിയിലുള്ള ജ്ഞാനേശ്വര്‍ജിയുടെ വീട്.
അവര്‍ക്കെന്നല്ല സംഘബന്ധുക്കളായ ആര്‍ക്കും അങ്ങനെതന്നെയായിരുന്നു. അതിനെ വീട് എന്ന് വിളിക്കാമോ എന്ന് സംശയം തോന്നും. അത് ഒരു ഗ്രന്ഥപ്പുരകൂടിയായിരുന്നു. കുഞ്ഞു വീട്. മുറികള്‍ മുഴുവന്‍ പുസ്തകം നിറച്ച അലമാരകള്‍. സ്നേഹത്തോടെ വരവേല്‍ക്കാന്‍ ഈ അമ്മയും.
ആ അമ്മ കൈമാറിത്തന്ന ഏഴേക്കര്‍ വരുന്ന സ്ഥലത്താണ് ഇന്നത്തെ സംഘ കാര്യാലയമായ മാധവ നിവാസ്. സംഘ ബന്ധുക്കള്‍ക്കും സ്വയംസേവകര്‍ക്കും ഇന്ന് അതും സ്വന്തം വീടിനു തുല്യമാണല്ലോ. മരിക്കും മുന്‍പ് ഭര്‍ത്താവ് പറഞ്ഞ വാക്ക് പാലിക്കാനായിരുന്നു അമ്മയുടെ ആ നടപടി. യാതൊരു വിധ കരാറോ രേഖകളോ ഇല്ലായിരുന്നിട്ടും പേരിനൊരു പ്രതിഫലം വാങ്ങി അതു സംഘത്തെ ഏല്പിക്കാന് രത്നാഭായിക്കു മടി തോന്നിയില്ല. കുടുംബക്കാര് എതിര്‍ത്തുമില്ല.
സംഘത്തിന്റെ സംസ്ഥാന കാര്യാലയം വാടക വീട്ടില്‍ നിന്നു വാടകവീട്ടിലേയ്ക്കു നിരന്തരം മാറിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ചെറിയ വിലയ്ക്ക് ഒരു സ്വന്തം കാര്യാലയം ഒരു സ്വപ്നമായി നേതാക്കള്‍ കൊണ്ട് നടന്നു. ആ കാലത്ത് അവരോടു ജ്ഞാനേശ്വര്‍ജി രണ്ടു കാര്യങ്ങള്‍ പറഞ്ഞിരുന്നുവത്രേ. ഒന്ന്, കാര്യാലയത്തിനു പറ്റിയ സ്ഥലം ഒത്തുകിട്ടിയില്ലെങ്കില്‍ തന്റെ സ്ഥലം തരാം. രണ്ട്, സ്വന്തം കാര്യാലയം ഉണ്ടാകുമ്പോള്‍ തന്റെ ഗ്രന്ഥശാല മുഴുവന്‍ സംഘത്തിനു തരാം. നിഷ്ടാവാനായ ഒരു സ്വയംസേവകന് മാത്രം ചിന്തിക്കാന്‍ കഴിയുന്ന കാര്യം. സംഘം ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.
പക്ഷേ, ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെയാണ് ജ്ഞാനേശ്വര്‍ജിയെ മരണം കൂട്ടിക്കൊണ്ടുപോയത്. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം വാക്ക് പാലിച്ചു. 1971ല്‍ രത്നാഭായിയും ജ്ഞാനെശ്വര്‍ജിയുടെ ഇളയച്ഛന്റെ പുത്രനായ ചന്ദ്രശേഖര സാറുമാണ് സ്ഥലം ആധാരം ചെയ്തു സംഘത്തിനു കൈമാറിയത്. ഏതാണ്ട് അതെ കാലത്ത് തന്നെയാണ് പാവക്കുളം ക്ഷേത്രം അതിന്റെ ഉടമസ്ഥനായിരുന്ന കുരുമൂര്‍ മനയിലെ ഗൃഹനാഥന് വിശ്വഹിന്ദു പരിഷത്തിന് കൈമാറുന്നതും. ഈ സുപ്രധാന കൈമാറ്റങ്ങളുടെ പ്രക്രിയക്ക് ഈ ലേഖകന്‍ സാക്ഷിയായി. സംഘത്തിനായി കാര്യങ്ങള്‍ നടത്തിയിരുന്നത്, ഭാസ്ക്കര്‍ റാവുജി, മാധവ്ജി, അനന്തെട്ടന്, ചന്ദ്രേട്ടന് എന്നീ മഹാരഥന്മാര്. എളമക്കരയിലെ പുതിയ ഭൂമിയില്‍ 1972 ജനുവരി 30നു ദ്വിദീയ സര് സംഘചാലക് പൂജനീയ ഗുരുജി പങ്കെടുത്ത എറണാകുളം ജില്ല സാംഘിക്കും നടന്നു.
കാര്യാലയമായ ”മാധവ നിവാസ്” പണിയുന്നതിന്റെ തുടക്കം എന്ന നിലക്ക് പറമ്പില്‍ അവിടെ ഇവിടെയായി നിറഞ്ഞു നിന്നിരുന്ന, കുലതിങ്ങി കാച്ചു നിന്ന തെങ്ങുകള്‍ പറിച്ചു മാറ്റി വെക്കുന്ന പ്രക്രിയ നടന്നു വന്നിരുന്നു. രണ്ടു വര്‍ഷം കൊണ്ട് കെട്ടിടം പണി തീര്‍ന്നു. 1975 ജൂണ്‍ 26നു ഗൃഹപ്രവേശം. അടിയന്തരാവസ്ഥയുടെ കറുത്ത നിഴല്‍. 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂക്ക് കുത്തി വീണ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയും സംഘനിരോധനവും പിന്‍വലിച്ചു. ആ കാലത്ത് തന്നെ അമ്മ ഭര്‍ത്താവിന്റെ രണ്ടാമത്തെ വാഗ്ദാനവും പാലിച്ചു. അദ്ദേഹത്തിന്റെ റിസര്‍ച്ച് ലൈബ്രറി മൊത്തമായി കാര്യാലയത്തിനു സമര്‍പ്പിച്ചു. പുസ്തകങ്ങള്‍ ഇനം തിരിച്ചു നമ്പര്‍ നല്‍കുക എന്ന ഭഗീരഥ പ്രയത്നം പൂര്‍ത്തിയാകാന്‍ അഞ്ചു മാസത്തിലധികം എടുത്തു. പരേതനായ സി.ആര്.ആര്. വര്‍മ്മ ആയിരുന്നു ആ ദൗത്യം നിര്‍വഹിച്ചത്. എന്‍ജിനീയര്‍ ആയിരുന്ന വര്‍മ്മാജി പ്രവാസ ജീവിതം അവസാനിപ്പിച്ചു എറണാകുളത് ടിഡിഎം ഹാളിനു സമീപം താമസിക്കുകയായിരുന്നു. കൊച്ചി മഹാനഗര്‍ സംഘചാലക് ആയിരുന്നു. ആ വര്‍ഷം അവസാനം ലൈബ്രറി പൂര്‍ണ്ണ സജ്ജമായി. 1978 ജനുവരിയില്‍ റിസര്‍ച്ച് ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. അന്ന് ഭാരതം ഭരിച്ചിരുന്ന ജനതാപ്പാര്‍ട്ടി സര്‍ക്കാരിലെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍.കെ. അദ്വാനി ആയിരുന്നു ഉദ്ഘാടകന്‍. ‘ജ്ഞാനേശ്വര്‍ സ്വാധ്യായ കേന്ദ്രം’ (ജ്ഞാനേശ്വര്‍ ഗവേഷണ കേന്ദം) അങ്ങനെ നിലവില്‍ വന്നു. കാര്യാലയ വാസികളായ ഒട്ടേറെ വിദ്യാര്‍ഥികള്‍ ആ ഗ്രന്ഥശേഖരം ഉപയോഗിച്ചു. പരമേശ്വര്‍ജിയുടെ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തരപുരം കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ടപ്പോള്‍ പുസ്തകങ്ങള്‍ മൊത്തമായും അങ്ങോട്ട് മാറ്റി. അവിടെ ചില സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടല്ലോ.
ഇതിന്റെയെല്ലാം പിന്നില്‍ അമ്മയുടെ നിറഞ്ഞ മനസ്സുണ്ടായിരുന്നു. ഉദാരമതിയായ ആ അമ്മയും യാത്രയായിക്കഴിഞ്ഞു. മക്കളില്‍ മൂന്നു പേര് (അമൃതകുമാരി, മണിചേട്ടന് എന്ന മുകുന്ദ സ്വാര്, നരേന്ദ്രനാഥ്) ജീവിച്ചിരിപ്പില്ല. ശശികലയും കുടുംബവും പുന്നക്കല്‍ തന്നെ താമസിക്കുന്നു. എല്ലാവരുടെയും ഓര്‍മ്മയ്ക്ക് മുന്നില്‍ കൂപ്പുകൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: