”എഴുത്തുകാരില്‍ പലരും നിസ്സംഗതയുടെ വാത്മീകത്തില്‍” പറയുന്നത് ഒരു പ്രശസ്ത എഴുത്തുകാരനാണ്. ‘വല്മീക’ത്തെയാണ് അദ്ദേഹം ‘വാത്മീക’മാക്കിയത്.
നിസ്സംഗതയുടെ വല്മീകത്തില് (ശരി). ‘വാല്മീകത്തിന് ചിതല്‍പ്പുറ്റ്’ എന്നര്‍ത്ഥം ‘വല്മിക’ത്തില്‍ നിന്നുണ്ടായവന് ‘വാല്മീകി’. രാമായണ പ്രഭാഷണം നടത്തുന്ന പണ്ഡിതര്‍ക്കിടയിലും ‘വാത്മീക’ പ്രിയരുണ്ട്!
”ഇത്തവണ കര്‍ക്കിടകം” വെള്ളപ്പൊക്കം കൊണ്ട് ഏറെ ഭീകരമായിരുന്നു. കര്‍ക്കടകമാണ് ശരിരൂപം കര്ക്കടകത്തിന് ഞണ്ട് എന്നര്‍ത്ഥം. എന്നാല്‍ പല മാധ്യമങ്ങളിലും ഇപ്പോഴും ‘കര്‍ക്കിടക’മാസമാണ്.
”എലിപ്പനിക്കെതിരായ പ്രതിരോധ മരുന്നുകള്‍ക്ക് കടുത്തക്ഷാമം”
‘എതിരെ’യ്ക്കും ‘പ്രതിരോധ’ത്തിനും ഒരേ അര്‍ത്ഥമാണ്.
എലിപ്പനിക്കെതിരായ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം (ശരി)
എലിപ്പനി പ്രതിരോധിക്കാനുള്ള മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം (ശരി)
ഒരു പ്രശസ്ത എഴുത്തുകാരന്റെ ലേഖനത്തില്‍ ‘ഐക്യമത്യം മഹാബലം’ എന്നെഴുതിയിരിക്കുന്നതു കണ്ടു.
‘ഐകമത്യം മഹാബലം’ (ശരി)
‘ഐക’ ഐക്യമാകുന്നത് ഭാഷയില്‍ സാധാരണമായിരിക്കുന്നു.
ഐക്യരൂപ്യം, ഐക്യകണ്ഠ്യേന (തെറ്റ്)
ഐക്യരൂപ്യം, ഐകകണ്ഠ്യേന (ശരി)
”ദാരിദ്രരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ദ്ധന”
‘ദാരിദ്രരേഖയും ദരിദ്രരേഖയും’ തെറ്റ്
‘ദാരിദ്ര്യരേഖ ശരി’
”ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു”
‘വേഗത’ വേണ്ട ‘വേഗം’ മതി.
”ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു” (ശരി)
”ആ സമയത്ത് തീവണ്ടിക്ക് വേഗം കുറവായിരുന്നു” (ശരി)
”പിന്നോക്ക വിഭാഗങ്ങള്‍ ഇപ്പോഴും ദുരിതത്തില്‍”
പിന്+ആക്കം= പിന്നാക്കം (പിന്നിലേക്കുള്ള ആക്കം)
മുന്‍+ആക്കം= മുന്നാക്കം (മുന്നിലേക്കുള്ള ആക്കം)
ആക്കം = ചായല്‍
പിന്നാക്ക വിഭാഗങ്ങള്‍ (ശരി)
മുന്നാക്ക വിഭാഗങ്ങള്‍ (ശരി)
ഈ ശരിരൂപങ്ങള്‍ മിക്ക മാധ്യമങ്ങളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ചിലര്‍ ഇപ്പോഴും ‘മുന്നോക്ക’, ‘പിന്നോക്ക’ വിഭാഗങ്ങളെ ഉപേക്ഷിച്ചിട്ടില്ല.
”ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി”
‘ആയൂര്‍വേദം’ (തെറ്റ്)
‘ആയുര്‍വേദം’ (ശരി)
‘സായൂജ്യം’ (തെറ്റ്)
‘സായുജ്യം’ (ശരി)
ഒരു വാര്‍ത്തയുടെ തലക്കെട്ട്:
”സ്വര്‍ണത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി തീരുവ ഉയര്‍ത്തും”
”ഇറക്കുമതിത്തീരുവ” എന്നാണുവേണ്ടത്. എങ്കിലേ അര്‍ത്ഥശങ്ക ഒഴിവാകൂ.
ഈ വാര്ത്തയില്നിന്നൊരു ഭാഗം:
”സ്വര്‍ണത്തിന്റെ തീരുവ നിലവില്‍ 10 ശതമാനമാണ്. ഇത് 12-13 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്റ്റീലിന്റേത് അഞ്ചുശതമാനത്തില്‍നിന്ന് 12.5 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് ആലോചന.”
‘നിലവി’ലും ‘ഉയര്‍ത്തലും’ വര്‍ദ്ധിപ്പിക്കലും ഒഴിവാക്കാം. രണ്ട് ആലോചനകള്‍ ആവശ്യമില്ല.
”സ്വര്‍ണത്തിന്റെ തീരുവ 10 ശതമാനത്തില്‍നിന്ന് 12-13 ശതമാനവും സ്റ്റീലിന്റേത് അഞ്ചുശതമാനത്തില്‍ നിന്ന് 12.5 ശതമാനവുമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്”
മറ്റൊരു വാര്‍ത്തയില്‍ നിന്ന്:
”പ്രളയത്തെത്തുടര്‍ന്ന് ഓണത്തിനുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളും തുണിത്തരങ്ങളും നഷ്ടമായ ചേന്ദമംഗലം കൈത്തറി സൊസൈറ്റിക്ക് കൈത്താങ്ങാകാന്‍ ചേക്കുട്ടി പാവകള്‍ നിര്‍മിച്ചു നല്കി ടെക്കികള്‍”
വാക്കുകള്‍ അസ്ഥാനത്തുവന്നാലുണ്ടാകുന്ന ആ ഭംഗിയും അര്‍ത്ഥവ്യത്യാസവും ശ്രദ്ധിക്കുക. തുണിത്തരങ്ങളും എന്നതിനുശേഷം പ്രളയത്തെത്തുടര്‍ന്ന് എന്നു ചേര്‍ത്തെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു.
പിന്കുറിപ്പ്:
”ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും ആത്മീയശോഷണം സംഭവിച്ച മനുഷ്യരാണ്”
ശേഷിക്കുന്നവര്‍ ആത്മീയശോഷണം സംഭവിക്കാത്ത മൃഗങ്ങളും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: