ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികന് അഭിലാഷ് ടോമിയുടെ രക്ഷാപ്രവര്‍ത്തനത്തിന് വില്ലനാകുന്നത് കൂറ്റന്‍ തിരമാലകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ പി-81 വിമാനം ഇന്നലെ വൈകിട്ടോടെ അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തിയിരുന്നു. ഇതിന്റെ ആകാശദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. എന്നാല്‍ 10 അടി ഉയരത്തില്‍ തിരമാലകള്‍ പൊങ്ങുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വിമാനത്തില്‍ നിന്നുള്ള സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ലഭിച്ച അഭിലാഷിന്റെ റേഡിയോ ബീക്കണ്‍ സന്ദേശത്തിലുള്ളത്, നടക്കാന്‍ സാധിക്കില്ല, സ്ട്രെച്ചര്‍ ആവശ്യമുണ്ട് എന്നാണ്.
ഐഎന്‍എസ് സത്പുര, ഐഎന്‍എസ് ജ്യോതി, ആസ്ട്രേലിയന്‍ നേവിയുടെ എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആദ്യ കപ്പല്‍ ഇന്ന് വൈകിട്ടോടെ മാത്രമേ പായ്വഞ്ചിക്കടുത്ത് എത്തുകയുള്ളുവെന്നാണ് വിവരം. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ഈ കപ്പലായിരിക്കും ആദ്യമെത്തുകയെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
ജൂലൈ ഒന്നിന് ആരംഭിച്ച പ്രയാണത്തില്‍ ആകെ 18 പായ്വഞ്ചികളാണു പങ്കെടുത്തിരുന്നത്. ഇതില്‍ വഞ്ചിക്കു തകരാര്‍ സംഭവിച്ചതു മൂലവും മറ്റും ഏഴുപേര്‍ മുന്‍പേ പിന്മാറി. കേടാകാതെ തയാര്‍ ചെയ്ത ഭക്ഷണപ്പൊതികളും 300 ലിറ്റര്‍ ശുദ്ധജലവുമായാണ് അഭിലാഷ് യാത്ര ആരംഭിച്ചത്. ഇടയ്ക്കു വഞ്ചിക്കുണ്ടായ തകരാര്‍ പരിഹരിച്ചതായി അഭിലാഷ് സംഘാടകരെ അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറില്‍ 80 മീറ്റര്‍ വേഗത്തിലടിച്ച കാറ്റിലും കൂറ്റന്‍ തിരമാലയിലും പെട്ടാണ് അഭിലാഷ് സഞ്ചരിച്ച ‘തുരിയ’യുടെ പായ്മരം ഇടിഞ്ഞു വീണ് അപകടമുണ്ടായത്. ഇപ്പോഴുണ്ടായ കടല്‍ക്ഷോഭത്തിന്റെ വിവരം സംഘാടകര്‍ അഭിലാഷിനെയും സമീപത്തെ ബോട്ടുകാരെയും അറിയിച്ചെങ്കിലും ദിശ മാറ്റി അപായത്തിരകളില്‍നിന്നു രക്ഷപ്പെടാനുള്ള സാവകാശം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: