ഇടുക്കി: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ഇടുക്കി ലോവര്‍ പെരിയാര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള ഉല്‍പ്പാദനം ഇന്നലെ ഉച്ചമുതല്‍ പുനരാരംഭിച്ചു. ഇതോടെ സംസ്ഥാനം നേരിട്ടിരുന്ന വൈദ്യുതിക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായി. 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ ഉള്ളത്.
തകരാര്‍ ഇല്ലെന്ന് വിലയിരുത്താന്‍ ആദ്യം ജനറേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. 2.48നാണ് ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ മറ്റ് രണ്ട് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തി. ഇതിനൊപ്പം ഷെഡ്യൂള്‍ നല്കി വൈദ്യുതി വിതരണവും ആരംഭിച്ചു. രണ്ട് ജനറേറ്ററുകള്‍ 30 മെഗാവാട്ട് വീതമാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. ഇന്ന് മുതല്‍ സാധാരണ നിലയിലുള്ള വൈദ്യുതി ഉല്‍പ്പാദനം ഇവിടെ നിന്ന് തുടങ്ങും.
ആഗസ്റ്റ് 11നാണ് ടണലിന് മുന്നിലെ ട്രാഷ് റാക്ക് (ഇരുമ്പ് അരിപ്പ) തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ തകരാര്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇവിടെ ഉല്‍പ്പാദനം തുടരുകയും പ്രളയത്തില്‍ തകര്‍ന്നതാണെന്ന് വരുത്താന്‍ ശ്രമിച്ചതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കെഎസ്ഇബി ജനറേഷന് ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ഡ്രിപ്പ് ആന്‍ഡ് ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ്, ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ഇവിടെ ക്യാമ്പ് ചെയ്താണ് അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ത്തത്.
പ്രളയത്തില്‍ വകുപ്പിന്റെ ഏഴ് ജലവൈദ്യുത പദ്ധതികള്‍ക്കാണ് പ്രധാനമായും തകരാര്‍ സംഭവിച്ചത്. ഇതിന് പിന്നാലെ കേന്ദ്രവിഹിതം കൂടി കുറഞ്ഞതോടെ സംസ്ഥാനത്ത് 550 മെഗാവാട്ട് വൈദ്യുതി വരെ കുറവുണ്ടായി. നിലവില്‍ ഉപഭോഗം കൂടിയ സമയങ്ങളില്‍ കേന്ദ്രവിഹിതം അടക്കം 100 മെഗാവാട്ടാണ് കുറവുള്ളത്.
ബോര്‍ഡിന് നഷ്ടം 40 കോടി
ലോവര്‍ പെരിയാറിലെ ഉല്‍പ്പാദനം നിലച്ചതോടെ വൈദ്യുതി ബോര്‍ഡിന് ഈ ഇനത്തില്‍ മാത്രം നഷ്ടമായത് 40 കോടി രൂപ. ആഗസ്റ്റ് 14ന് രാവിലെ മുതലാണ് ലോവര്‍ പെരിയാറിലെ പവര്‍ഹൗസ് സ്ഥിതി ചെയ്യുന്ന കരിമണലില്‍ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചത്.
സാധാരണഗതിയില്‍ മഴയുള്ളപ്പോള്‍ ഉല്‍പ്പാദനം കൂട്ടുകയും പിന്നീട് രാത്രികാലങ്ങൡ മാത്രമായി ഉല്‍പ്പാദനം നിജപ്പെടുത്തുകയുമാണ് ചെയ്യുക. ഇത്തരത്തില്‍ കണക്കുകൂട്ടുകയും ലോവര്‍പെരിയാര്‍ പ്രവര്‍ത്തിക്കാത്തത് മൂലം വന്‍വില നല്കി വൈദ്യുതി വാങ്ങേണ്ടി വന്നതുമാണ് 40 കോടിയുടെ നഷ്ടത്തിന് കാരണം.
പ്രളയം ഉണ്ടായ സമയത്ത് അടക്കം രണ്ടാഴ്ച വന്‍തോതില്‍ വെള്ളം എത്തിയേതാടെ ഉല്‍പ്പാദനം തടസ്സപ്പെടുന്നതാണ് കാരണം. പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടന്നിരുന്നെങ്കില്‍ നഷ്ടം 64 കോടി പിന്നിടുമായിരുന്നു.
എന്നാല്‍ ഇതിന് പുറമെ അറ്റകുറ്റപ്പണിക്കും ട്രാഷ് റാക്ക് മാറ്റുന്നതിനുമായി 20-30 ലക്ഷം വരെ ചിലവായതാണ് വിവരം.
40 കോടി നഷ്ടം വരില്ലെന്നും ഉല്‍പ്പാദനത്തിന്റെ ഏറ്റക്കുറച്ചില്‍ വച്ച് കണക്ക് കൂട്ടിയാല്‍ 12 കോടിയില്‍ താഴെയാണ് നഷ്ടമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: