തിരുവനന്തപുരം: 72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണം നീന്തിയെടുത്ത് കേരളത്തിന്റെ സൂപ്പര്‍താരം സജന് പ്രകാശ്. മത്സരിച്ച അഞ്ച് ഇനങ്ങളിലും റെക്കോഡോയൊണ് സജന്റെ സ്വര്‍ണനേട്ടം. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പുരുഷതാരമായും സജന് തെരഞ്ഞെടുക്കപ്പെട്ടു. വനിതകളില്‍ സലോനി ദലാലാണ് മികച്ച താരം.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്ഫ്ളൈയിലായിരുന്നു സ്വന്തം പേരിലുള്ള 1:59.12 സെക്കന്‍ഡിന്റെ റെക്കോഡ് തകര്‍ത്ത് സജന് പൊന്നണിഞ്ഞത്. 1:57.73 സെക്കന്‍ഡിലാണ് സജന് നീന്തിയെത്തിയത്. റെയില്‍വേ താരങ്ങളായ സുപ്രിയ മൊണ്ടല്‍ വെള്ളിയും സനു ദേബനാദ് വെങ്കലവും നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈക്ക് പുറമേ 200 മീറ്റര്‍ മെഡ്ലേ, 200, 400 ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയിലാണ് സാജന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വനിതകളുടെ വാട്ടര്‍പോളോയിലും കേരളം സ്വര്‍ണം നേടി. സജന് നേടിയ അഞ്ച് സ്വര്‍ണവും വാട്ടര്‍പോളോയില്‍ വനിതകള്‍ നേടിയ സ്വര്‍ണവും ലിയാന ഫാത്തിമ ഉമര്‍ നീന്തിയെടുത്ത വെങ്കലവുമാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ചത്.
ചാമ്പ്യന്‍ഷിപ്പില്‍ 227 പോയിന്റോടെ കര്‍ണാടക കിരീടം നിലനിര്‍ത്തി. 202 പോയിന്റോടെ ദേശീയ നീന്തല്‍ ഫെഡറേഷന് രണ്ടാമതെത്തി. കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ റെയില്‍വേസ് ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 55 പോയിന്റോടെ കേരളം ഏഴാമത്.
ഡൈവിങില് പുരുഷ വിഭാഗത്തില്‍ 36 പോയിന്റു നേടിയ സര്‍വീസസിനാണ് കിരീടം. 20 പോയിന്റു നേടിയ റെയില്‍വേ രണ്ടാമത്. വനിതകളില്‍ 30 പോയിന്റുമായി റെയില്‍വേ ചാമ്പ്യന്മാരായപ്പോള് 11 പോയിന്റുമായി സ്വിമ്മിങ് ഫെഡറേഷന് രണ്ടാമതെത്തി. അഞ്ച് ദിനങ്ങളിലായി 20 ദേശീയ റെക്കോഡുകളാണ് പിറന്നത്.
വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 2:21.92 സെക്കന്‍ഡില്‍ നീന്തിയെത്തി ഇന്ത്യന്‍ പോലസീന്റെ റിച്ച മിശ്ര അഞ്ചാം സ്വര്‍ണം സ്വന്തമാക്കി. പുരുഷന്മാരുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാഗേ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഹരിയാനയുടെ ശിവാനി കഠാരിയക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക് സ്ട്രോക്കില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജ് ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 100 മീറ്റര്‍ ബാക് സ്ട്രോക്കില്‍ ഗുജറാത്തിന്റെ മനാ പട്ടേല്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. 4-50മീറ്റര്‍ മിക്സഡ് റിലേയില്‍ കര്‍ണാടക സ്വര്‍ണം നേടി. ആറ് താരങ്ങള്‍ ചൈനയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. വിജയികള്‍ക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: