കണ്ണൂര്‍: ദുരിതാശ്വാസ ധനസഹായം അര്ഹരിലെത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇനിയങ്ങോട്ടുളള നാളുകളില്‍ ഇക്കാര്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. കണ്ണൂരില്‍ സേവാഭാരതി സേവാപ്രവര്‍ത്തകരുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരന്തത്തെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കരുത്. ഇത് ഉറപ്പു വരുത്തേണ്ടത് പൗരന്റെ അവകാശമാണ്. കേരളത്തിലെ ചില ജനപ്രതിനിധികളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും എന്തിന് രണ്ട് മന്ത്രിമാരുടേതുള്പ്പെടെയുളളവരുടെ പ്രവര്‍ത്തനങ്ങള്‍ വേദനയുണ്ടാക്കുന്നതും മ്ലേച്ഛവുമാണ്. നാശംവിതച്ച പ്രദേശങ്ങളിലെ പുതുനിര്മ്മാണത്തില് പ്രവാസികളുടെ പങ്ക് വളരെ നിര്‍ണായകമാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വളരെ വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. ജീവന്‍പോലും ബലിയര്‍പ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ദുരിതാശ്വാസത്തിനായി ഭൂമിദാനം ചെയ്തവരെ ഹൃദയംകൊണ്ട് വണങ്ങുന്നു, അദ്ദേഹം പറഞ്ഞു.
ഇനി ഏത് തരത്തിലുളള പ്രവര്‍ത്തനമാണ് ആവശ്യം എന്ന് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സേവാഭാരതി തയാറാവണം. കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത പ്രവര്‍ത്തനമാണ് ദുരന്തമുഖത്ത് സേവാഭാരതി നടത്തിയത്, സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. പി.സജീവന് മാസ്റ്റര്‍ ശ്രദ്ധാഞ്ജലി പ്രമേയം അവതരിപ്പിച്ചു. കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍. ആര്. മധു ആമുഖഭാഷണം നടത്തി.
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ്, ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: