പാലക്കാട്: രാഷ്ട്രീയ പ്രവര്‍ത്തനം ആധ്യാത്മിക പ്രവര്‍ത്തനംപോലെ കണ്ട വ്യക്തിയാണ് ഒ. രാജഗോപാല്‍ എംഎല്‍എയെന്നും അദ്ദേഹത്തിന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്നും ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. പാലക്കാട് പൗരാവലി സംഘടിപ്പിച്ച ഒ. രാജഗോപാലിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുരളീധര്‍ റാവു പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് അധ്യക്ഷതവഹിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സൂര്യതേജസ്സാണ് ഒ. രാജഗോപാലെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് പറഞ്ഞു.
സംശുദ്ധമായ ഇതിഹാസം മാത്രം രചിച്ച വ്യക്തിത്വത്തിനുടമയാണ് ഒ. രാജഗോപാല്‍ എംഎല്‍എയെന്നും അദ്ദേഹത്തിന്റെ കര്‍മ്മരംഗത്തെ ചെറുപ്പം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാത്ത പ്രവര്‍ത്തനമാണ് ഒ. രാജഗോപാല്‍ എംഎല്‍എയുടേതെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു.
ഭാരതം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഏകാത്മ മാനവ ദര്‍ശനം കേരളത്തില്‍ വളര്‍ത്തുന്നതിന് തന്നാല്‍ കഴിയുന്നത് ചെയ്തതായും സ്ഥാനമാനങ്ങളില്‍ മോഹമില്ലെന്നും ജനങ്ങള്‍ക്ക് തന്നോട് ഇതുവരെയുണ്ടായ സ്നേഹം ഇനിയുമുണ്ടാവണമെന്നും ഒ. രാജഗോപാല്‍ എംഎല്‍എ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍.ഈശ്വരന്, ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ. കൃഷ്ണന്‍കുട്ടി, ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. രാമന്‍പിള്ള, സംസ്ഥാന ജന. സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണ്, ശോഭാസുരേന്ദ്രന്, കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, എസ്.ആര്. ബാലസുബ്രഹ്മണ്യന്, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്, എ.വി. ഗോപിനാഥ്, കെ. ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: