ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി റഫാല്‍ കരാറില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യയിലേയും ഫ്രാന്‍സിലെയും പ്രതിപക്ഷ കക്ഷികളുടെ ശബ്ദം ഒരേപോലെയാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
വരുന്ന ആഴ്ചകളില്‍ റഫാല്‍ കരാറിനെപ്പറ്റി ഒരു ബോംബ് പൊട്ടാനുണ്ടെന്ന് ആഗസ്ത് മുപ്പതിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഫ്രാങ്കോയിസ് ഒലാങ്ങിന്റെ പ്രസ്താവനയ്ക്കും രാഹുലിന്റെ ആരോപണങ്ങള്‍ക്കും ബന്ധമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. രാഹുലും ഒലാങും ഒരേ രീതിയിലാണ് സംസാരിക്കുന്നത്. കരാറിനെതിരെ വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു.
റഫാല്‍ യാതൊരു വിധ അഴിമതിയും നടന്നിട്ടില്ലാത്ത കരാറാണ്. അതു റദ്ദാക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇടനിലക്കാര്‍ ഇല്ലാതെ രണ്ടു സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാറാണ് ഇത്. എല്ലാ ആയുധങ്ങളോടും കൂടിയ യുദ്ധവിമാനമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യയുടെ നാവിക സേനയ്ക്ക് കൈമാറുന്നത്. 36 യുദ്ധ വിമാനങ്ങളും പൂര്ണസജ്ജമാക്കിയാണ് ലഭിക്കുക.
പ്രതിരോധ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഡസോള്‍ട്ട് ഏവിയേഷനും ധാരണാപത്രം ഒപ്പുവെയ്ക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തല്ല. രണ്ടാം യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരി 12നാണ് ഇരു കമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഈ കരാറിനെതിരെ വിമര്‍ശനമുന്നയിക്കുന്ന രാഹുല്‍ സ്വന്തം സര്‍ക്കാര്‍ ഭരിച്ചപ്പോഴാണ് കരാര്‍ നിലവില്‍ വന്നതെന്ന് മറച്ചുപിടിക്കുകയാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ കരാറൊപ്പിടുന്നതില്‍ ഇന്ത്യക്കോ ഫ്രഞ്ച് സര്‍ക്കാരിനോ യാതൊരു കാര്യവുമില്ല. റഫാല്‍ വിമാനനിര്‍മ്മാണ കമ്പനിയാണ് ഡസോള്‍ട്ട് ഏവിയേഷന്‍. ഏതു വിദേശ കമ്പനിയെ തെരഞ്ഞെടുക്കണം എന്നത് അവരുടെ മാത്രം തീരുമാനമാണ്.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനി മുന്‍ ഫ്രഞ്ച്പ്രസിഡന്റിന് കോഴ നല്‍കിയാണ് കരാര്‍ ഉറപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
ഫ്രാന്‍സില്‍ ഒലാങിനെതിരെ വിമര്‍ശനം ശക്തമായിരിക്കുന്നതിന് കാരണവും ഇതാണ്. വിമര്‍ശനങ്ങള്‍ മറികടക്കാനാണ് റിലയന്‍സിനെ ഇന്ത്യന്‍ സര്‍ക്കാരാണ് നിര്‍ദ്ദേശിച്ചതെന്ന് ഒലാങ്ങ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് അയാള്‍ തന്നെ സ്വന്തം പ്രസ്താവന തിരുത്തിയെന്നും ജയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: