കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം തുടങ്ങി. നുണപരിശോധനയ്ക്കുള്ള അനുമതിക്കായി കോടതിയെ സമീപിക്കും. കേസില്‍ ബിഷപ് ഫ്രാങ്കോ കുറ്റസമ്മതം നടത്താത്ത സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.
ചോദ്യം ചെയ്യലില്‍ ബിഷപ് ഓര്‍മയില്ല, അറിയില്ല തുടങ്ങിയ മറുപടികളാണ് നല്‍കിയത്. തെളിവുകളുടെയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മൗനം പാലിക്കുകയായിരുന്നു. നുണപരിശോധനയ്ക്ക് ഫ്രാങ്കോ തയാറായില്ലെങ്കില്‍ അതും സാഹചര്യത്തെളിവായി ഉള്‍പ്പെടുത്താനാണ് പോലീസ് ആലോചിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് ഇന്നലെ ബിഷപ്പിനെ തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി കന്യാസ്ത്രീ മൊഴി നല്കിയ 20-ാം നമ്പര്‍ മുറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. മഠത്തിലെ രജിസ്റ്ററില്‍ സന്ദര്‍ശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകള്‍ ഫ്രാങ്കോയെ കാണിച്ച് ബോധ്യപ്പെടുത്തി. കന്യാസ്ത്രീകളെ മഠത്തിലെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.
മടങ്ങുമ്പോള്‍ മഠത്തിന് പുറത്തു നിന്ന് ജനം കൂക്കിവിളിച്ചു. ഇനി കൂടുതല്‍ തെളിവെടുപ്പ് ഉണ്ടാകില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പരാതി നില്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള പരാതിയില്‍ സിഎംഐ സഭയിലെ ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെ കേസുണ്ട്. പരാതിക്കാരിയുടെ ചിത്രം പുറത്തു വിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരെയും കേസുണ്ട്.
ഈ കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: