എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായ ‘സുരേന്ദ്രനാഥ തിലകന്’ എന്ന ‘തിലക’ന്റെ വിയോഗത്തിന് ആറ് വയസ്.
പി. എസ്. കേശവന് പി. എസ്. ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ജനിച്ചു. മുണ്ടക്കയം സി എം എസ് സ്കൂള്‍, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18-ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണമായും നാടകനടന്‍ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ‘ഞങ്ങളുടെ മണ്ണാണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന് നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു.
1979-ല്‍ ‘ഉള്‍ക്കടല്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 1981-ല്‍ ‘കോലങ്ങള്‍’ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ ‘കള്ളുവര്‍ക്കി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
(കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയായ ലേഖകന്‍
ഫേസ്ബുക്കില്‍ എഴുതിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: