കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ ആദ്യം നല്കിയ പരാതിയില്‍ ലൈംഗിക പീഡനം ഇല്ലായിരുന്നു. കന്യാസ്ത്രീക്കെതിരായ നിരവധി പരാതികളില്‍ നടപടി എടുത്തിരുന്നു. ഇതിലുള്ള വൈര്യാഗ്യമാണ് കേസിന് പിന്നില്‍.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്ളപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്. വസ്തുത അറിയാത്ത ചിലരുടെ താത്പര്യത്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: