ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ‘വിശാലസഖ്യം’ രൂപപ്പെടുത്താനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി. അടുത്തവര്‍ഷം നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) വ്യക്തമാക്കിയതോടെയാണിത്. ഇതോടെ സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി(എസ്പി), സിപിഎം, സിപിഐ എന്നീ എട്ടു കക്ഷികള്‍ മറ്റൊരു സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ‘വിശാലസഖ്യം’ മാറ്റുരയ്ക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ പാടേ തെറ്റിച്ച് സംസ്ഥാനത്ത് 22 പേരുടെ സ്ഥാനാര്‍ഥി പട്ടിക മായാവതി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എസ്പി, സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്കൊപ്പം ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗൊണ്ട്വന ഗണ്‍തന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സമന്താ ദള്‍, പ്രജാതാന്ത്രിക് സമാധാന് പാര്‍ട്ടി, ലോക് താന്ത്രിക് ജനതാദള്‍ എന്നിവര്‍ പുതിയ സഖ്യത്തിന് രൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസിനെ സഹകരിപ്പിക്കാതെയുള്ള എട്ടുപാര്‍ട്ടികളുടെ സഖ്യചര്‍ച്ചയ്ക്കുള്ള തീരുമാനം ബിഎസ്പിയടെ തീരുമാനത്തിനു പിന്നാലെയുള്ള പ്രതിപക്ഷ ഐക്യനിരയിലെ രണ്ടാമത്തെ വിളളലായി വിലയിരുത്തപ്പെടുന്നു. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ഛത്തീസ്ഗഡില്‍ സഖ്യമുണ്ടാക്കുമെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ മറ്റൊരു പ്രസ്താവനകൂടി എത്തിയതോടെ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ഞെട്ടലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: