ഇന്ന് സെപ്റ്റബര്‍ 25. വായനാലോകത്തിന് സവിശേഷ ദിനം. ലോകത്ത് ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരില്‍ മുമ്പനായ പൗലോ കൊയ്ലോയുടെ പുതിയ നോവല്‍ ഹിപ്പി ഇന്ന് പുറത്തിറങ്ങുകയാണ്. പെന്ഗ്വിന് പ്രസിദ്ധീകരിക്കുന്ന ഈ നോവലിനെക്കുറിച്ചുള്ള തിടംവെച്ച വാര്‍ത്തകളായിരിക്കും ഇനി കുറച്ചുകാലം സാഹിത്യലോകത്തെ നയിക്കുന്നത്. എത്രലക്ഷം പുസ്തകങ്ങളാണ് ഈ ദിവസംമാത്രം വിറ്റഴിയുകയെന്ന കൗതുകത്തിലാണ് ലോകം. ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോയുടെ ഓരോ പുസ്തകമിറങ്ങുമ്പോഴും ലോകത്തെവിടെയുമുള്ള പ്രധാന പുസ്തക ശാലകള്‍ക്കു മുന്നിലുള്ള ക്യൂ കിലോ മീറ്ററുകളോളം നീണ്ടുപോകാം. അത്രയ്ക്കാണ് പൗലോയുടെ പുസ്തകങ്ങള്‍ക്കുള്ള സ്വീകാര്യത.
വിയോജിപ്പുള്ളതിനോട് പൊരുതാന്‍ യുവത്വം തെരഞ്ഞെടുത്ത 70 കളിലെ ഹിപ്പി സംസ്ക്കാരം പൗലോ കൊയ്ലോക്കും ഹരമായിരുന്നു. അലങ്കോലപ്പെട്ട വേഷവും ലഹരിയും രതിയും സ്വാതന്ത്ര്യവും സംഗീതവുമൊക്കെയായി തോന്ന്യാസ ജീവിതം നയിച്ച് ഹിപ്പിക്കൂട്ടത്തില് അലഞ്ഞനുഭവിച്ച സ്വന്തം ജീവിതത്തേയും ചേര്‍ത്തുവെച്ച നോവലാണ് ഹിപ്പി. വ്യവസ്ഥാപിത നയങ്ങളോടും പാരമ്പര്യങ്ങളോടും പിന്തിരിഞ്ഞ് യാന്ത്രിക ജീവിതത്തിനെതിരെ അവനവന്റെ ജീവിതക്കാഴ്ചകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിപ്പിയനുഭവത്തെക്കുറിച്ചുള്ള നോവല്‍ മറ്റു കൃതികളെക്കാളും എഴുത്തുകാരന്റെ ആത്മകഥാപരമായ അംശങ്ങള്കൂടുതലുള്ള രചനയാണ്. ഇന്നത്തെ തലമുറയുടെ തീവ്രനിഷേധത്തെപ്പോലും തോല്പ്പിക്കുംവിധം അരനൂറ്റാണ്ടിനു മുന്‍പ് സാംസ്ക്കാരിക രംഗത്തുണ്ടായ ബദല്‍ വിപ്ളവങ്ങളില്‍ ഒന്നായിരുന്ന ഹിപ്പി ജീവിതം ഇന്നത്തെ വായനയ്ക്കു പുതുമയായിരിക്കും.
രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഓരോ പുസ്തകം ഇറക്കുന്ന പൗലോ കൊയ്ലോയുടെ വ്യക്തി ജീവിതംപോലെ തന്നെ വ്യത്യസ്തമാണ് എഴുത്തു ലോകവും. 35 മില്യണ്‍ കോപ്പികളിലൂടെ വായനാലോകത്ത് മഹാസ്ഫോടനം തീര്‍ത്ത പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവല്‍ ഇന്നും സാധാരണക്കാര്‍ക്കുപോലും വായനയുടെ ബൈബിളാണ്. ഒരു ആട്ടിടയനെ പ്രധാന കഥാപാത്രമാക്കി ആത്മവിശ്വാസത്തിന്റേയും ശുഭാപ്തിയുടേയും ലോകം തീര്‍ക്കുന്ന ഈ നോവല്‍ ഇന്ത്യയില്‍ തന്നെ രണ്ട് ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 26 പുസ്തകങ്ങളുടെ 65 മില്യണ്‍ കോപ്പികളാണ് 59 ഭാഷകളിലായി ലോകമെമ്പാടും വിററഴിഞ്ഞത്. ജീവിച്ചിരിക്കെ ഒരു എഴുത്തുകാരന് ലോകത്തില്‍ ഇത്രത്തോളം പേരുംപെരുമയും സാമ്പത്തിക നേട്ടവും കിട്ടിയത് പൗലോ കൊയ്ലോക്കുമാത്രമായിരിക്കും.
ചെറുപ്പത്തില്‍ തന്നെ എഴുത്തുകാരനാകണമെന്ന് ലക്ഷ്യംവെക്കുന്നവര്‍ കുറവായിരിക്കാം. എന്നാല്‍ പൗലോ കൊയ്ലോ ജീവിക്കുന്നത് എഴുതാന്‍വേണ്ടി മാത്രവും. അതായിരുന്നു ആഗ്രഹവും ലക്ഷ്യവും.വലിയ വിശ്വാസികളായ മാതാപിതാക്കളുണ്ടോ അതിനു സമ്മതിക്കുന്നു. ജീവിതത്തിനു ഭാവിയില്ലാത്തവനാണ് എഴുത്തുകാരന് എന്നായിരുന്നു അവരുടെ വിശ്വാസം. പോരാത്തതിന് നിയമജ്ഞനായ പിതാവിന്റെ മകന് എഴുത്തുകാരനായി ജീവിതം തുലയ്ക്കുന്നതെങ്ങനെ സഹിക്കും. അടുക്കും ചിട്ടയുമില്ലാത്ത ജീവിതവും വ്യവസ്ഥാപിതമായ കെട്ടുപാടുകളോട് നിഷേധവുമുള്ള പൗലോ കൊയ്ലോ എപ്പോഴും അന്തര്മുഖനായിരിക്കുന്നതുകണ്ട് മാനസിക രോഗമെന്നു കരുതി മാതാപിതാക്കള്‍ അത്തരമൊരു സാനിട്ടോറിയത്തിലാക്കുകയും മൂന്നു തവണ അവിടന്ന് രക്ഷപെടുകയുമായിരുന്നു .തങ്ങളുടെ വരച്ചിട്ട വരുതിയില്‍ മകനെ കിട്ടില്ലെന്ന് മാതാപിതാക്കള്‍ വിധിയെഴുതുകയും ചെയ്തു. സ്വന്തം വിധി തിരുത്തിയെഴുതിയ പൗലോ കൊയ്ലോയുടെ പുസ്തകങ്ങള്‍ വായിച്ച് ആളുകള്‍ അവരവരുടെ വിധി തിരുത്താനുള്ള ശ്രമത്തിലാണ്. മുപ്പത്തേഴാം വയസില്‍ സ്പെയിനിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രേരണയാലാണ് ആദ്യ രചന പിള്‍ഗ്രിമേജ് എഴുതിയത്. രണ്ടാം നോവലായ ആല്‍ക്കമിസ്റ്റ് പൗലോ കൊയ്ലോ എന്ന എഴുത്തുകാരനെ മാത്രമല്ല ലോകസാഹിത്യത്തെത്തന്നെ മാറ്റിമറിച്ചു. ആട്ടിടയനായ ഒരു ബാലന് അവന്റെ സ്വപ്നത്തിനു പിന്നാലെ നടക്കുകയും പിന്നീട് സ്വപ്നം അവന്റെ പിന്നാലെ സഞ്ചരിക്കുകയുമാണ് ആല്‍ക്കമിസ്റ്റില്‍. ലോകത്തെ ഏറ്റവുംധികം ആവേശിച്ച പുസ്തകമാണ് ആല്‍ക്കമിസ്റ്റ്. ദൈവം മനുഷ്യനോട് സംസാരിക്കുന്നത് സ്വപ്നത്തിന്റെ ഭാഷയിലാണെന്ന് പൗലോ കൊയ്ലോ പറയുന്നു. നിങ്ങള്‍ ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അതു നിങ്ങള്‍ക്കു നേടിത്തരാന്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുമെന്നും അദ്ദേഹം പറയുന്നു. 1947ല്‍ ബ്രസീലിലെ റിയോ ഡി ജാനിറോയില് ജനിച്ച അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ബ്രിഡ, ദ സഹര്‍, വെറോണിക്ക ഡിസയ്ഡ്സ് റ്റു ഡൈ, ദ സ്പൈ തുടങ്ങിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: