ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും നീക്കുന്നതിന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും പാക്കിസ്ഥാനും ഒരുമിച്ച് ശ്രമിച്ചതായി ബിജെപി വക്താവ് സാംപിത് പത്ര.
കോണ്‍ഗ്രസിനും പാക്ക് നേതാക്കള്‍ക്കും സമാനതകളുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മോദിയെ നീക്കം ചെയ്യുകയാണ് ഇരുവരുടെയും ആവശ്യമെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും ട്വീറ്റുകള്‍ വായിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ കക്ഷിക്കുനേരെ സാംപിത് പത്ര രംഗത്തെത്തിയത്.
രാഹുല്ഗാന്ധിക്കുവേണ്ടിയുള്ള പ്രചാരണത്തിലാണ് പാക് സര്‍ക്കാര്‍.’ചിലയാളുകള്‍ക്ക് രാഹുല്‍ഗാന്ധി ഇന്ത്യയിലെ വലിയ നേതാവാകണം. ആരാണ് അവര്‍?, പാകിസ്ഥാന് നേതാക്കളാണവര്‍, ഒപ്പം അഴിതമതിയെ പിന്തുണയ്ക്കുന്നവരും. കുടുംബവാഴ്ചയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയമാണ് ഇത്തരക്കാര്‍ക്ക് മുതല്‍ക്കൂട്ടെന്നും പത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഹുലിന്റെ ട്വീറ്റുകള്‍ പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുവെന്നും പത്ര ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി കോണ്‍ഗ്രസ് വിശാല സഖ്യം രൂപീകരിച്ചിട്ടുണ്ടോയെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഹാസവും പാര്‍ട്ടി വക്താവ് പരാമര്‍ശിച്ചു. മന്മോഹന് സിംഗിനെ പരിഹസിച്ചതിന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി വിമര്‍ശിക്കുന്ന വീഡിയോയും സാംപിത് പത്ര പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. രാഹുലും കോണ്‍ഗ്രസും ഇതില്‍നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാവങ്ങളും ദളിതരും പിന്നാക്കകാരും സാധാരണക്കാരും മോദിയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹത്തെ ആര്‍ക്കും നീക്കം ചെയ്യാനാകില്ലെന്നും പത്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: