തിരുവനന്തപുരം ; വാര്‍ത്താസമ്മേളനം നടത്താനെന്ന പേരില്‍ മാദ്ധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മാദ്ധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും തയ്യാറാകാതെ മടക്കി അയച്ചു.മുഖമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പനുസരിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് 12.15 ന് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത്.12.40 വരെ കാത്തുനിന്നെങ്കിലും മുഖ്യമന്ത്രി എത്തിയില്ല.
തിരക്കുകള്‍ ഉണ്ടെന്നും മാദ്ധ്യമപ്രവര്‍ത്തകരെ കാണാന്‍ കഴിയില്ലെന്നുമുള്ള അറിയിപ്പാണ് പിന്നീട് ലഭിച്ചത്. പ്രളയസംബന്ധമായ ചര്‍ച്ചകള്‍ നടത്തി അതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കാമെന്നായിരുന്നു അറിയിപ്പ്. വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനായി അന്‍പതോളം പേരടങ്ങിയ മാദ്ധ്യമസംഘവും സെക്രട്ടറിയേറ്റിലെത്തി. അരമണിക്കൂര്‍ കാത്ത് നിര്‍ത്തിയ ശേഷമാണ് അറിയിപ്പ് നല്‍കിയത് ‘ ഇന്ന് വാര്‍ത്താ സമ്മേളനമില്ല,വിവരങ്ങള്‍ വാര്‍ത്താ കുറിപ്പായി നല്‍കാം’ .
മുന്‍പും മുഖ്യമന്ത്രി പിണറായി വിജയന് മാദ്ധ്യമങ്ങളെ അപമാനിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി നടക്കുന്ന സമാധാന ചര്‍ച്ചയിലാണ് പിണറായി മാദ്ധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചത്.മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: