കോട്ടയം: വിവാദങ്ങള്‍ക്കു പുറകേ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇരയുടെയും പ്രതിയുടെയും കാര്യങ്ങള്‍ ഒരു പോലെ കൊടുക്കണമെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. കേസില്‍ കന്യാസ്ത്രീയുടെ പക്ഷം മാത്രമല്ല ബിഷപ്പിന് പറയാനുള്ളതും നല്‍കണം. ജനങ്ങള്‍ രണ്ടും പരിശോധിച്ച് വിലയിരുത്തട്ടെ. ഇതിനു പകരം പലപ്പോഴും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഏകപക്ഷീയമാകുന്നു, ഇത് ശരിയല്ല. കോട്ടയം പ്രസ് ക്ലബ്ബ് ജേര്‍ണലിസം കോഴ്സ് ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതര്‍ക്കും സ്വകാര്യതയുണ്ട്. അവരുടെ ഭാഗം കേള്‍ക്കാനും മാധ്യമങ്ങള്‍ തയാറാകണം. ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍ ജനാധിപത്യ സംവിധാനങ്ങളെ നിരാകരിക്കും. റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠമാകണം. മുന്വിധിയുണ്ടാകരുത്. ജനങ്ങള്‍ സ്വതന്ത്രനിലപാട് എടുത്തുകൊള്ളും. മാധ്യമ വാര്‍ത്തകര്‍ പലപ്പോഴും ജഡ്ജിമാരെ സ്വാധീനിക്കും. പ്രമുഖര്‍ പ്രതികളായുള്ള കേസിനെക്കുറിച്ച് പത്രങ്ങള്‍ വായിച്ചു മനസില്‍ രൂപപ്പെടുന്ന അഭിപ്രായം ജഡ്ജിമാര്‍ക്കും മാറ്റിയെടുക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് സാനുജോര്‍ജ് അധ്യക്ഷനായി. ജേര്‍ണലിസം കോഴ്സ് ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ വി. ജയകുമാര്‍, ട്രഷറര്‍ റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: