ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും. കഷ്ടിച്ച് രണ്ടാഴ്ചക്കുള്ളില്‍ ആറു സുപ്രധാന വിധികള്‍ക്കു ശേഷമാകും അദ്ദേഹം വിടവാങ്ങുകയെന്നാണ് സൂചന. അദ്ദേഹം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗരതി കുറ്റമല്ലാതാക്കിയിരുന്നു. ചീഫ് അധ്യക്ഷനായ, ജസ്റ്റിസുമാരായ കുര്യന് ജോസഫ്, എ.കെ. സിക്രി, ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, സഞ്ജയ് കിഷന് കൗള്‍, അബ്ദുള്‍ നാസര്‍, ഇന്ദു മല്‍ഹോത്ര തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചുകളാണ് ഇവയില്‍ വിധി പറയുക.
ആധാറിന്റെ സാധുത, അയോധ്യാകേസ്, ശബരിമലയിലെ യുവതി പ്രവേശനം എന്നിവയടക്കമുള്ള കേസുകളിലാണ് വിധി വരാനുള്ളത്. 40 മണിക്കൂര്‍ വാദത്തിനു ശേഷം ആധാര്‍ കേസ് വിധിക്കായി മാറ്റിവച്ചിരിക്കുകയാണ്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാംലാലക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഘാഡയ്ക്കുമായി അലഹബാദ് ഹൈക്കോടതി വീതംവച്ചതിനെതിരെ നല്കിയ അപ്പീലാണ് പരിഗണനയ്ക്കു വന്ന മറ്റൊരു കേസ്.
പട്ടികജാതി വര്‍ഗക്കാര്‍ക്ക് ജോലിക്കയറ്റത്തില്‍ സംവരണം നല്‍കുന്നത് ശരിവെച്ച കോടതി വിധിക്കെതിരായ അപ്പീലാണ് മറ്റൊന്ന്. രാഷ്ട്രീയത്തിലെ കുറ്റവാളിവല്ക്കരണത്തിനെതിരായ കേസാണ് അടുത്തത്. കുറ്റപത്രം നല്കിയാല് ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിലക്കു വേണമെന്നാണ് കേസിലെ ആവശ്യം. നിലവില്‍ കേസില്‍ രണ്ടോ അതിലേറെ വര്‍ഷമോ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിലക്കുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: