ബീര്‍ഭൂം (ബംഗാള്‍) : കമ്യൂണിസ്റ്റുകള്‍ ഒരു വിഷയത്തില്‍ ചിന്തിക്കുന്ന രീതിയില്‍ പ്രശ്നങ്ങളുണ്ടെന്ന് കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്നിന്റെ കുറ്റസമ്മതം. രാജ്യത്തിന്റെ സാമ്പത്തിക നയവും നിലപാടുകളും കമ്യൂണിസ്റ്റ് ശാസ്ത്രപ്രകാരം ആവാത്തതിന് വിമര്ശിച്ചുനടന്നയാളാണ് നൊബേല്‍ സമ്മാന ജേതാവുകൂടിയായ സെന്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാമ്പത്തിക നയരൂപീകരണത്തില്‍ പരാജയപ്പെട്ടു. നയ രൂപീകരണത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് യുക്തിയില്ലാതെ പോയി. ഒരു വിഷയത്തില്‍ ചിന്തിക്കുന്നരീതിയില്‍ ചില പ്രശ്നങ്ങളുണ്ട്. 34 വര്‍ഷത്തെ തുടര്‍ഭരണത്തിലും ബംഗാളില്‍ സാമ്പത്തിക രംഗത്ത് പരാജയമാകാന്‍ കാരണമതായിരുന്നുവെന്ന് സെന്‍ പറഞ്ഞു.
”ബംഗാളിനെ തകര്‍ക്കുന്നതില്‍ ഇടത് മുഖ്യ പങ്കുവഹിച്ചു. അത് സമ്മതിക്കാന്‍ നാം തയാറാകണം. നമ്മള് നയം മാറ്റണമെന്ന് നിശ്ചയിച്ചപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെത്തന്നെ മാറ്റി. ഒരു വിഷയത്തില്‍ ഇടതുപക്ഷകക്ഷികള്‍ ചിന്തിക്കുന്ന രീതിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരതുന്നു,” സെന്‍ പറഞ്ഞു.
ബീര്‍ഭൂം ജില്ലയിലെ ബോലാപൂരില് ശാന്തിനികേതനില്‍ കൊളേജ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യം ആയിരുന്നു വിഷയം.
ബംഗാളിന്റെ സാമ്പത്തിക കരുത്ത് നശിപ്പിച്ച ഇടതുപക്ഷം, 2016 ലെ തെരഞ്ഞെടുപ്പു തോല്‍വിക്കും ശേഷം ശക്തിപ്രാപിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് സെന്‍ പറഞ്ഞു. അതിപ്രധാന വിഷയങ്ങളിലെ നയരൂപീകരത്തില്‍ ഇടതുപാര്‍ട്ടികള്‍ അടിസ്ഥാന യുക്തി ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
ബംഗാളില്‍ ഇടതു ഭരണകാലത്ത് സംസ്ഥാനത്തുനിന്ന് നിക്ഷേപങ്ങള്‍ ഒഴിഞ്ഞുപോയി. കാര്‍ഷിക വിസനം ചുരുങ്ങി. ബംഗാള്‍ നശിച്ചുപോയി. കൊല്‍ക്കൊത്തയില്‍നിന്ന് ലണ്ടനിലേക്ക് ആഴ്ചയില്‍ 18 വിമാന സര്‍വീസുകളുള്ള കാലമുണ്ടായിരുന്നു, സെന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് കുറ്റപ്പെടുത്തലല്ല, പരിഹാരമാണ് വേണ്ടത്. കുറ്റപ്പെടുത്തലുകള്‍ ശരി, പക്ഷേ അതിനപ്പുറം പരിഹരിക്കാന്‍ നാം എന്തുചെയ്യുന്നു, ചെയ്യണം എന്നതാണ് വിഷയം. സര്‍ക്കാരിന്റെ പോരായ്മ എന്തെന്നും ജനങ്ങളുടെ ആവശ്യമെന്തെന്നും തിരിച്ചറിയുകയാണ് അത്യാവശ്യം, കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: