തിരുവനന്തപുരം: പമ്പയില്‍ മൂന്ന് കോടി രൂപ ചെലവില്‍ പ്രീ ഫാബ് സ്ട്രക്ചറിലുള്ള നടപ്പന്തല്‍ നിര്‍മിക്കാന്‍ മുഖ്യമന്തി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തിരുമാനിച്ചു. പുതിയ കെട്ടിടങ്ങളൊന്നും പമ്പയില്‍ ഇനി നിര്‍മിക്കില്ല. പമ്പാ നദീതീരത്ത് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിലയ്ക്കലിലേക്ക് മാറ്റും. ജനുവരിയില്‍ തീര്‍ഥാടന കാലം സമാപിക്കുന്നതോടെ പമ്പയില്‍ കൂടുതല്‍ ഉയരത്തിലുള്ള പാലം നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചു.
നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമകേന്ദ്രം നിര്‍മിക്കും. നിലവില്‍ രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രം അടിയന്തിരമായി നിര്‍മിക്കാനും യോഗം തീരുമാനിച്ചു. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് ആറായിരം പേര്‍ക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ പതിനായിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വിശ്രമകേന്ദ്രം നിലയ്ക്കലില്‍ സജ്ജമാക്കും. പമ്പയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. തുലാ മാസപൂജയ്ക്കും നിലയ്ക്കല്‍ തന്നെ ഭക്തരുടെ ബെയ്സ് ക്യാമ്പായി തുടരും. നിലയ്ക്കലില്‍ ആറ് കുഴല്‍കിണറുകളും, പമ്പ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ രണ്ട് കുഴല്‍കിണറുകള്‍ കുഴിക്കുന്നതിനും തീരുമാനിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്, കെ.പി. ശങ്കര്‍ദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു, ഡിജിപി ലോക്നാഥ് ബെഹ്റ ടാറ്റാ കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: