കൊച്ചി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്ന് വേദി സംഘാടകര്‍ അറിയിച്ചു. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥയെ നിയന്ത്രിക്കുന്ന, നദികള്‍ ഉദ്ഭവിക്കുന്ന പശ്ചിമ ഘട്ടം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പരിസ്ഥിതി പൂര്‍ണമായും സംരക്ഷിക്കാന്‍ സുസ്ഥിര വികസനം ശാസ്ത്രീയമായി നടപ്പാക്കണം.
അതിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കേണ്ടതുമുണ്ട്, അവര്‍ ചൂണ്ടിക്കാട്ടി. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുക, മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ പരിപാലന സമിതി രൂപീകരിക്കുക, 2018ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി റദ്ദാക്കുക, നദികളും തോടുകളും ജണ്ടയിട്ട് സംരക്ഷിക്കുക, ഡാം നിയമങ്ങളും ജലമാനേജ്മെന്റും നടപ്പാക്കുക, ദുരന്തനിവാരണ സമിതി പ്രവര്‍ത്തനം കുറ്റമറ്റതാക്കുക, ഭൂചലനം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
ഈ മാസം 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജനകീയബോധവല്ക്കരണം നടത്താനും അടുത്ത മാസം 15നകം മുഴുവന്‍ എംഎല്‍എമാരെയും കണ്ട് അഭ്യര്‍ഥന നടത്താനും പ്രകൃതി സംരക്ഷണ വേദി തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ആദ്യം ആറന്മുളയില് ദേശീയ സെമിനാര്‍ നടത്തും. തുര്‍ടന്ന് പശ്ചിമ ഘട്ട മേഖലകളില്‍ ജനകീയ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുമെന്ന് വേദി ചെയര്മാന് എം.എന്‍. ജയചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്, സംസ്ഥാന കമ്മിറ്റിയംഗം എ.ബി. ബിജു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: