ന്യൂദല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആര്‍എസ്എസിന്റെ കൈപ്പിടിയിലാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ആര്‍എസ്എസ് മേല്‍ക്കോയ്മയുള്ള എസ്പിജി ഉദ്യോഗസ്ഥരുടെ ലിസ്റ്റ് അനുവദിക്കാന്‍ താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കിയെന്ന് മുന്‍ എസ്പിജി ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞെതായി ശനിയാഴ്ച ഒരു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഏറ്റവും പ്രൊഫഷണലായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓര്‍ഗനൈസേഷനാണ് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. മാത്രമല്ല കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, രാഹുലിന്റെ സഹോദരി പ്രിയങ്കഗാന്ധി എന്നിവരെല്ലാം എസ്പിജി പ്രൊട്ടക്ഷനിലുള്ളവരാണെന്നിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
ഇതുസംബന്ധിച്ച് മുന്‍ എസ്പിജി ഡയറക്ടര്‍ വിവേക് ശ്രീവാസ്തവയോട് വിശദീകരണം തേടിയപ്പോള്‍ രാഹുല്‍ഗാന്ധിയുമായി അത്തരത്തിലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടിയെന്നും ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: