കല്‍പ്പറ്റ: ബിഷപ് ഫ്രാങ്കോയ്ക്കെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ കരക്കാമല ഇടവക വികാരി സ്വീകരിച്ച ശുശ്രൂഷാവിലക്ക് പിന്‍വലിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. ഇന്നലെ വൈകിട്ട് ഇടവക പാരിഷ് കൗണ്‍സില്‍ ചേരുന്നതിനിടെ സിസ്റ്ററിനെ പിന്തുണയ്ക്കുന്നവര്‍ പാരീഷ് കൗണ്‍സിലിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഞായറാഴ്ചയാണ് മാനന്തവാടി രൂപതയില്‍പ്പെട്ട കാരക്കാമല ഇടവകയില്‍ സിസ്റ്റര്‍ ലൂസിക്ക് ശുശ്രൂഷ വിലക്ക് ഏര്‍പ്പെടുത്തിയത്. വിശുദ്ധ കുര്‍ബാന നല്കല്, സണ്‍ഡേ സ്കൂള്‍ അധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്ററെ മാറ്റി നിര്‍ത്തണമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ വഴി അറിയിക്കുകയായിരുന്നു. കാരക്കാമല ഇടവകയിലെ മീത്തില്‍ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി.
നടപടി വാര്‍ത്തയായതോടെ വിലക്കിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. അതിനു പിന്നാലെ ഞായറാഴ്ച തന്നെ ഇടവകയും മാനന്തവാടി രൂപതയും എഫ്സിസി സന്ന്യാസസഭയും വിശദീകരണവുമായി രംഗത്തെത്തി. ഇടവക ജനത്തിന്റെ ഒറ്റക്കെട്ടായ തീരുമാനം നടപ്പാക്കുന്നെന്നായിരുന്നു വിശദീകരണം. തുടര്‍ നടപടികളുടെ ഭാഗമായാണ് ഇന്നലെ പാരിഷ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും സിസ്റ്റര്‍ ലൂസിക്കൊപ്പമാണെന്നു വ്യക്തമാക്കി. സിസ്റ്റര്‍ തെറ്റൊന്നും ചെയ്തിട്ടില്ലന്നും വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നടപടി പിന്‍വലിച്ചതായി വികാരി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: