മലപ്പുറം: തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ നാലുപേര്‍ സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചു. ഞായറാഴ്ച മറവഞ്ചേരി സ്വദേശിയായ ശ്രീദേവി അമ്മ (84) ആണ് ആദ്യം മരിച്ചത്. ഇവരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ഇന്നലെ പുലര്‍ച്ച മറ്റൊരു അന്തേവാസി തേഞ്ഞിപ്പലം സ്വദേശി കൃഷ്ണബോസ് (74), രാവിലെ ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി കാളി (74), മാണൂര്‍ സ്വദേശി വേലായുധന് (102) എന്നിവരും മരിച്ചു. ഇതോടെ, സംശയം തോന്നിയ നാട്ടുകാര്‍ ഇവരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നത് തടഞ്ഞു. അപ്പോഴാണ് കൂട്ടമരണ വിവരം പുറംലോകമറിയുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മാത്രമേ മൃതദേഹം സംസ്കരിക്കൂയെന്ന് കുറ്റിപ്പുറം എസ്ഐ ബഷീര്‍ ചിറക്കല്‍ ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ പിന്മാറിയത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണങ്ങളെന്ന് വൃദ്ധസദനം അധികൃതരുടെ വിശദീകരണം. എന്നാല്‍, മരണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടത്തെ മരണങ്ങള് ആരെയും അറിയിക്കുന്നില്ലെന്നും സംസ്കാരം തിടുക്കത്തില്‍ നടത്തുന്നതായും നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്വാഭാവിക മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങളും അന്വേഷിക്കണമെന്ന ആവശ്യവും ശക്തം.
മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
മലപ്പുറം: സര്‍ക്കാര്‍ വ്യദ്ധസദനത്തില് നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ നാലുപേര്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ ആരോഗ്യപരിശോധന, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിലും അന്വേഷണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: