ന്യൂദല്‍ഹി: കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ച ഭൗതികമായ നാശനഷ്ടങ്ങള്‍ക്കൊപ്പം പൈതൃക കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടംകൂടി പഠന വിധേയമാക്കണമെന്നും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചു.
ഭൗതിക നഷ്ടം വളരെ വലുതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം സംഭവിച്ച തകര്‍ച്ചയും ആഘാതവും ജനജീവിതത്തെ താറുമാറാക്കി. ഇതോടൊപ്പം തന്നെയാണ് കേരളത്തിന്റെ മഹത്തായ സാംസ്ക്കാരിക പൈതൃക സങ്കേതങ്ങളും പുരാവസ്തുക്കളും പരമ്പരാഗത കലാരൂപങ്ങളും കരകൗശല-കുടില്‍ വ്യവസായങ്ങളും നാശത്തിനിരയായതും. പ്രളയംമൂലം സംഭവിച്ചിട്ടുള്ള നഷ്ടങ്ങളും പ്രത്യാഘാതങ്ങളും കേരളം തലമുറകളായി കൈവരിച്ച തനതു സാങ്കേതിക വിദ്യകള്‍ക്കും കലാ സാംസ്ക്കാരിക നേട്ടങ്ങള്‍ക്കും ഉണ്ടാക്കിയ കോട്ടങ്ങല്‍ പഠനവിധേയമാക്കേണ്ടതുണ്ട്.
ആറന്മുള കണ്ണാടി, പള്ളിയോടങ്ങള്‍, താളിയോലകള്‍, ചുവര് ചിത്രങ്ങള്‍, ദാരു ശിലാ ശില്പ്പങ്ങള്, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയ ഒട്ടേറെ പൈതൃക ഈടുവെയ്പ്പുകള്‍ തകര്‍ന്നു. അതിപുരാതനങ്ങളായ ക്രൈസ്തവ-ഹൈന്ദവ-മുസ്ലിം ആരാധനാലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അടിയന്തര സഹായം നല്കി ഇവയെല്ലാം പുനര്‍ നിര്‍മിക്കാനും പുനരധിവസിപ്പിക്കുന്നതിനും വിദഗ്ധസംഘത്തെ നിയോഗിച്ച് കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. നഷ്ടപ്പെട്ടു പോയതിന്റെ വീണ്ടെടുപ്പിന് ഒരു പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കി നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം നദികളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. പമ്പാനദി, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി ഒട്ടേറെ നദികളുടെ തിട്ടകള്‍ ഇടിഞ്ഞുവീണും ഗതിമാറി ഒഴുകിയും വലിയ നാശമാണ് സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലും ഈറ്റില്ലങ്ങളുമായ നദീതടങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്.
ആന്ത്രോപോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (കൊല്‍ക്കത്ത), ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ന്യൂദല്‍ഹി), ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സ്, നാഷണല്‍ മ്യൂസിയം (ന്യൂദല്‍ഹി), നാഷണല്‍ മ്യൂസിയം ഓഫ് മാന്‍ കൈന്‍ഡ് (ഭോപ്പാല്‍), നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് തുടങ്ങിയ ദേശീയ സാംസ്കാരിക സ്ഥാപനങ്ങള്‍ കേരളത്തിന്റെ പൈതൃക സംരക്ഷണത്തിന് ഇടപെടണമെന്നും മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
എല്ലാവിധ സഹായവും നല്‍കും
ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന കേരളത്തിന് എല്ലാ വിധ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. കേന്ദ്രവിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ പ്രധാനമന്ത്രി അറിയിച്ചു.
പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് കേന്ദ്രത്തിന് പൂര്‍ണപിന്തുണയും യോജിപ്പുമാണുള്ളത്. കൃത്യസമയത്ത് ഇടപെടുകയും അതീവ താല്‍പ്പര്യത്തോടെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും പുനര്‍നിര്‍മാണത്തിനും തുടര്‍ന്നും പരമാവധി സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: