ശ്രീമദ്ഭാഗവതം പത്താംസ്കന്ധത്തില് കൃഷ്ണജന്മവും ലോകസംഗ്രഹപ്രവൃത്തികളും വിവരിച്ച ശേഷം, ശുകമുനി ജനങ്ങളെ ഭാഗവതന്മാരാക്കാന് പുറപ്പെടുകയാണ്. അതും മറ്റാരേയുമല്ല; കൃഷ്ണതാതനായ വസുദേവനേയും ഹരിഭക്തരില് അഗ്രേസരനായ നാരദമഹര്‍ഷിയേയും നിര്‍ത്തിക്കൊണ്ടുതന്നെ. ഭാഗവതചര്യ വിവരിക്കുന്നതിന്ന് ഇതിലേറെ പ്രാമാണ്യവും പ്രസക്തിയും എവിടെ കാണും?
നിമിചക്രവര്‍ത്തിയുടെ യാഗശാലയില്‍ നവയോഗികള്‍ ഓരോരുത്തരായി സംസാരിച്ചുതുടങ്ങി. ആദ്യത്തെ അവതരണം കവിയുടേതായിരുന്നു.
എമ്പാടും ഭയം വിതുമ്പിനില്ക്കുന്ന ലോകത്തില്‍ അഭയം കണ്ടെത്താനുള്ള വഴി, എന്നും ച്യുതിയില്ലാതെ, സ്വമഹിമയില്‍ ശോഭിക്കുന്ന അച്യുതന്റെ പാദാംബുജസേവ മാത്രമാണത്രെ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഓരോ ഉരുളയും എങ്ങനെയാണോ ഒരേസമയം വിശപ്പുമാറ്റുകയും, പോഷണം നല്‍കുകയും, രുചി നല്‍കുകയും ചെയ്യുക അതുപോലെയത്രേ ഭഗവന്നാമം ഉരുവിട്ടു ഭഗവദ്കീര്ത്തനങ്ങള് ചൊല്ലി മുന്നേറും തോറും ഭക്തിയും വിരക്തിയും ഭഗവദ്പ്രബോധവും മേല്ക്കുമേല് ഉണ്ടാകുന്നത്. അഭ്യാസം ലളിതം, ഫലം പ്രത്യക്ഷം.
ഹരി, അന്തരിക്ഷന്‍, പ്രബുദ്ധന്, പിപ്പലായനന്‍, ആവിര്‍ഹോത്രന്‍, ദ്രുമിലന്‍, ചമസന്‍ എന്നിവര്‍ അവരവരുടെ വീക്ഷണങ്ങള്‍ വെളിപ്പെടുത്തി. അവസാനം കരഭാജനന്‍ പറയാന്‍ തുടങ്ങി.
ഭക്തന്റെ സ്ഥാനവും നിലയും വളരെ ഉത്കൃഷ്ടമാണ്. അയാള്‍ ആര്‍ക്കും ഋണിയേ അല്ല. കാരണം എല്ലാവിധ കൃത്യങ്ങളേയും വിട്ടു മുകുന്ദനെമാത്രം ശരണം പ്രാപിക്കുക എന്ന ഒറ്റ കൃത്യമേ ഭക്തന് ഗണിക്കുന്നുള്ളു. അങ്ങനെ ചെയ്യുന്നതില്‍, സ്വതവേ താന്‍ അനുഷ്ഠിക്കേണ്ട പല കാര്യങ്ങളും വിട്ടുകളഞ്ഞുവെന്ന അപാകം സംഭവിക്കില്ലേ? ചെയ്തുകൊണ്ടിരിക്കുന്നതു നിര്‍ത്തി, ഇനി ചെയ്യാനുള്ളതു പലതും സ്വീകരിച്ചുമില്ല; ഈ രണ്ടു ന്യൂനതകള്‍ക്ക് എന്താണ് പരിഹാരം?
മാത്രമല്ല കൃത്യബോധം എന്ന സംഗതിതന്നെ അത്തരമൊരു മനസ്സില്‍നിന്നു പൊയ്പ്പോകയല്ലേ ഫലം? അങ്ങനെ വരുമ്പോള്‍, നിയന്ത്രണവും നിഷ്ഠയും തീരെ ഇല്ലാതാകാന്‍ ഇടയില്ലേ? അതു ചില അവതാളത്തിനും അപായത്തിനും ഇടവരുത്തില്ലേ?
ഈ വക സംശയങ്ങള്‍ വളരെ ശരിതന്നെ, യുക്തിസഹവും. അവയ്ക്ക് ഉത്തരം കണ്ടുപിടിക്കണം, എന്നാലേ ഭക്തിശാസ്ത്രം സമഗ്രവും സംശയനിവാരകവും ആകൂ. കരഭാജനന്‍ ഇതൊക്കെ മനസ്സില്വെച്ചുകൊണ്ടാവണം സംശയലേശത്തിനുപോലും വഴിവെയ്ക്കാതെ നിമിചക്രവര്‍ത്തിയെ ഉദ്ബോധിപ്പിച്ചത്.
മറ്റെല്ലാ കടമകളേയും തള്ളിമാറ്റുക ഭക്തിനിഷ്ഠയില്‍ അടങ്ങുന്ന ഒരു പ്രേരണയാണ്. ഉത്തമഭക്തന് അങ്ങനെ ചെയ്തുവെന്നു വരും. മുകുന്ദനെ സര്‍വാത്മനാ ശരണം പ്രാപിക്കാന്‍ ഇത് ആവശ്യമാണ്. മുകുന്ദനില്‍ ആശ്രയവും മുകുന്ദസേവയും ഈ വിധം സമഗ്രമായാല്‍, പിന്നെ ഒന്നും ചിന്തിക്കേണ്ടതില്ല. മനുഷ്യന് സാധാരണ ചെയ്യേണ്ട പഞ്ചയജ്ഞങ്ങളുണ്ട്. ഭക്തിചര്യയില് ഇവയെല്ലാം ലയിച്ചില്ലാതാകുന്നു. ദേവന്മാര്, ഋഷിമാര്‍, ഭൂതങ്ങള്‍, ആപ്തജനങ്ങള്, പിതൃക്കള്‍, ആരും അത്തരം ഭക്തരില്‍നിന്ന് ഒരുപഹാരവും പ്രതീക്ഷിക്കില്ല. കൃത്യലോപം, കര്ത്തവ്യച്യുതി എന്ന ദോഷങ്ങള്‍ അതിനാല്‍ ഉദിക്കുന്നില്ല.
അനന്യമായ ഇത്തരം ഭക്തിയില്‍ എത്തിക്കഴിഞ്ഞ ഒരുത്തന് എന്തെങ്കിലും തെറ്റോ വഴുതലോ വന്നുകൂടുമോ എന്നല്ലേ? ഇല്ല എന്നു തീര്ത്തുപറയുന്നില്ല. എന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ, അതു തുടച്ചുനീക്കയോ പരിഹരിക്കയോ ചെയ്യേണ്ടത് ആശ്രയഭാജനമായ മുകുന്ദന് തന്നെ. ഈ വിശ്വാസവും വിചാരവും അനന്യഭക്തിയുടെ മുഖ്യഭാഗമാണ്. ഭക്തി സുദൃഢമാക്കാന്‍ ഇത് അനിവാര്യമാകുന്നു.
”വാസ്തവത്തില്‍ അനന്യഭക്തന്റെ ജീവിതവും രക്ഷണവും ഭഗവാന്റെ കയ്യില്‍ തന്നെയാണ്. വികര്‍മം- അറിഞ്ഞോ അറിയാതെയോ വന്നുപോകുന്ന തെറ്റുകള്‍- എന്തുതന്നെയായാലും, ഹൃദയത്തില്‍ത്തന്നെ വസിക്കുന്ന ശ്രീഹരി അതിന്റെ ഫലമൊക്കെ ഇല്ലാതാക്കിക്കൊള്ളും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട ”ധുനോതി സര്‍വം ഹൃദിസന്നിവിഷ്ടഃ”
ഭക്തന്നു ഭക്തി ഗാഢവും സുദൃഢവുമാക്കാനുള്ള വ്യഗ്രതയുള്ളതുപോലെ, അതേറ്റു വാങ്ങുന്ന ഭഗവാനു തന്മൂലം പിണയാവുന്ന പിശകുകള്‍ പരിഹരിക്കാനുള്ള വ്യഗ്രതയും കാണും. ഒരേ നാണയത്തിന്റെ രണ്ടു പു
റങ്ങളാണിവ.
ഇങ്ങനെയൊരു ചര്‍ച്ച, പരിശോധന, ഭക്തിശാസ്ത്രത്തിന്ന് അനിവാര്യമത്രെ. ഈശ്വരനെ സ്നേഹിക്കാനും ആശ്രയിക്കാനും പുറപ്പെടുന്നതു സഹജമാണ്. എന്നാല്‍ ആ മനഃസ്ഥിതിയെ പോഷിപ്പിച്ചു സമഗ്രമാക്കുക അത്ര സാധാരണയല്ല. ആത്മാര്‍ഥതയുള്ള ചിലരെങ്കിലും അതിനു കൊതിച്ചേക്കും, തുനിഞ്ഞേക്കും. ജീവിതസഹജമായ സംശയങ്ങളും കൂടെ വന്നുനില്ക്കുന്നതു സ്വാഭാവികമാണ്. ഇവയ്ക്കൊക്കെ ഓരോ മനസ്സും അതതിന്റെ മറുപടി കണ്ടെത്തും. അത് ആധികാരികമാണെന്നു പെട്ടെന്നു തോന്നുകയില്ല. ശാസ്ത്രകര്ത്താവിന്റെ തൂലികയിലൂടെ വരുന്ന ഉത്തരത്തിനാകട്ടെ, സ്ഥാനവും വ്യാപ്തിയും കൂടും.
ഭക്തിഗ്രന്ഥങ്ങളിലെ ചൂഡാമണിയായ ശ്രീമദ്ഭാഗവതത്തില്‍ നവയോഗികള്‍ നടത്തുന്ന ചര്‍ച്ച അതിനാ
ല്‍ സുപ്രധാനമാണ്. ദ്വാരകാപതിയുടെ പിതാവിനെക്കൊണ്ട് നാരദമഹര്‍ഷിയുടെ മുമ്പില്‍ നടത്തിച്ച നിവേദനവും തുടര്‍ന്ന് ആ ഭക്തോത്തമന് അവതരിപ്പിച്ച ഇതിവൃത്തവുമാണ് ഇതിനു സാക്ഷ്യംവഹിക്കുന്നത് എന്നതാകട്ടെ ആ സംവാദത്തെ കൂടുതല്‍ ദിവ്യവും സമഗ്രവുമാക്കുന്നു.
ഭക്തന്റെ പിശകുകള്‍ തീര്‍ക്കാന്‍ ഭഗവാന് കൂടെയുണ്ട്. എവിടെ? ഹൃദയത്തില്‍ത്തന്നെ. എന്തൊരാശ്വാസം, എന്തൊരു വാഗ്ദത്തം, എന്തൊരു സ്ഥിരീകരണം!
തീര്‍ത്ഥബിന്ദുക്കള്‍
സ്വാമി ഭൂമാനന്ദതീര്‍ഥര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: