ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് എന്നിത്യാദി വകുപ്പുകളും മറ്റും ഇന്ത്യാ മഹാരാജ്യത്തെ എല്ലാ പ്രജകള്ക്കുമുള്ളതാണെന്ന് ആരാനും ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്കിന്. ഐപിസി, സിആര്‍പിസി എന്നിവയൊക്കെ തല്പ്പരകക്ഷികള്ക്കെതിരെ പ്രയോഗിക്കാനുള്ള സംഗതികളാണ്. ഈ മഹത്തായ കാര്യം കണ്ടുപിടിച്ചിരിക്കുന്നത് കണ്ണൂരേക്ക് പോകും വഴി തലശ്ശേരി പ്രദേശത്തെ ചേകവരാണ്. പണ്ടേ മെയ്യഭ്യാസവും കൈയ്യഭ്യാസവും നാവഭ്യാസവും പയറ്റിത്തെളിഞ്ഞ ചേകോര് അടുത്തിടെ വര്ധിതാവേശത്തിലാണുതാനും.
ഇന്ത്യന്‍ പാര്‍ട്ടി കോഡ്, ക്രിമിനല്‍ പാര്‍ട്ടി പ്രൊസീജ്യര്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചേകോര് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്. പൊന്നുതമ്പുരാനെ പോലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പോയിട്ടില്ലെങ്കിലും ഉണ്ടംപൊരി മാതൃകയിലുള്ള സാധനം എത്രയോ ഉപയോഗിച്ച് തഴക്കവും വഴക്കവും വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ആരോടു മുട്ടാനും മുട്ടാപ്പോക്ക് പറയാനും ചേകോര് തയ്യാര്‍, നിങ്ങള്‍ തയ്യാറോ എന്നതാണ് പ്രശ്നം.
ജലന്ധര്‍ പ്രദേശത്തെ ഒരു പാവം ശമരിയാക്കാരന് ഇമ്മാതിരി അടിതട ഉള്‍പ്പെടെയുള്ള മുറകള്‍ ഒന്നും പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം സംഗതികളൊക്കെ കൈകാര്യം ചെയ്യാറുണ്ട്. നീതി, നിയമം തുടങ്ങിയതിലൊക്കെ അദ്യം മഹാ കണിശക്കാരനാണ്. അതിനാല്‍ ചിലര്‍ക്ക് കലിപ്പ് തോന്നുക സ്വാഭാവികം. എന്നാല്‍ അതൊക്കെ പരസ്യമായി തെരുവില്‍ അലക്കാന്‍ മാത്രം മുതിരുമോ എന്നതായിരുന്നു സംശയം. എന്നാല്‍ അതൊരു സംശയമല്ല, സ്വാഭാവികമായതാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞുകഴിഞ്ഞു. ആട്ടിന്‍പറ്റത്തെ മേയ്ച്ചു നടക്കെ ഒരാട് കൂട്ടം തെറ്റിയാല്‍ അതിനെ കണ്ടെത്തി ആലയത്തിലാക്കും വരെ ഇടയന് സമാധാനമുണ്ടാവില്ല.
ആ സമാധാനക്കേട് എങ്ങനെയാണെന്ന്, അതിന്റെ ചൂടും ചൂരും എങ്ങനെയിരിക്കുമെന്ന് ഉപന്യസിക്കാന്‍ വയ്യ. അങ്ങനെ മനംനൊന്ത് കഴിയുന്ന ഒരു ഇടയനെ സംശയിക്കുക എന്നുവന്നാല്‍ ഉണ്ണിമിശിഹായേ ഇതില്പരം പാപം എന്താണുള്ളത്. ‘നിന്നില്‍ പാപമില്ലാത്തവന്‍ അവളെ കല്ലെറിയട്ടെ’ എന്ന മഹദ്വചനം വെറുതെ പൊട്ടിവീണതൊന്നുമല്ലല്ലോ. ആ ഇടയനെ സംശയിക്കുകയും തെരുവില്‍ ആളെക്കൂട്ടി കല്ലെറിയാന്‍ അവസരമൊരുക്കുകയും ചെയ്തതോടെ നടേ പറഞ്ഞ ചേകോര് അടവുകള്‍ക്കായി നാലുപാടും തിരയുന്നതാണ് കാണുന്നത്. ഒടുവില്‍ കാര്യങ്ങളുടെ നിജസ്ഥിതി കിട്ടിയവാറേ കൊടുത്തു കണക്കിന്.
ദൈവത്തിന്റെ മണവാട്ടികള്‍ ഇങ്ങനെ തെരുവില്‍ കിടന്ന് അലമ്പുണ്ടാക്കുന്നതിന്റെ പിന്നില്‍ എന്തോ ഗൂഢോദ്ദേശ്യമുണ്ട് എന്നാണ് പറഞ്ഞുവെച്ചത്. ഇത്തരം പ്രശ്നങ്ങള്‍ പാര്‍ട്ടി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാത്തതാണോ? ഈ മണവാട്ടികള്‍ അതൊക്കെയൊന്ന് നിരീക്ഷിക്കണ്ടേ? നാലാളറിഞ്ഞാല്‍ സഭയ്ക്കും സഭ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും ക്ഷതം പറ്റുമെങ്കില്‍ അതങ്ങ് ഉപേക്ഷിക്കുന്നതല്ലേ നന്ന്.
ഇത്രയുമേ നമ്മുടെ ചേകോരും ഉദ്ദേശിച്ചുള്ളു. എന്നാല്‍ സഭയുടെ നേരെ മാത്രമല്ല, അതുവഴി നമ്മുടെ സ്വന്തം പൊന്നുതമ്പുരാന്റെ ഭരണത്തിനെതിരെയും വിരല്‍ ചൂണ്ടുന്നില്ലേ എന്നൊരു സംശയവും അതിനൊപ്പം ഉയര്‍ന്നു. അതുകൊണ്ട് മണവാട്ടികളുടെ സമരം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ പറ്റാത്തതാണെന്ന് തുറന്നങ്ങു പറഞ്ഞു. ചേകോര് ആള് ശുദ്ധനാണ്. കണ്ടാല്‍ കണ്ടത് മുഖം നോക്കാതെ പറയും. അനുഭവങ്ങള്‍ എത്രയെത്രയോ.
ഇന്ത്യാമഹാരാജ്യത്തെ പട്ടാളക്കാര്‍ ബലാല്‍സംഗ വീരന്മാരാണെന്ന് പണ്ട് ചേകോര് ഉച്ചൈസ്തരം ഘോഷിച്ചു. അതിനായി നാടിന്റെ മുക്കും മൂലയും പരതി. എന്നാല്‍ അതേ പട്ടാളക്കാര്‍ ചേകോരുടെ ദൈവത്തിന്റെ നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജീവന് പണയപ്പെടുത്തി ഒട്ടുവളരെ പേരെ ജീവിതപ്പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നു. നേരത്തെ പറഞ്ഞതില്‍ നിന്ന് അണുവിട ചലിക്കാന്‍ താല്പ്പര്യമില്ലാത്തതിനാല് പട്ടാളക്കാര്‍ക്ക് വേണ്ടി ചെറിയൊരു മുഷ്ടി ചുരുട്ടി അഭിവാദ്യം പോലും ഉണ്ടായില്ല. കാരണം എന്തിനാണ് പട്ടാളക്കാര്‍ ജനങ്ങളെ രക്ഷിച്ചതെന്നറിയില്ലല്ലോ. അവരുടെ ഉള്ളില്‍ എന്താണെന്ന് അറിയാത്തതിനാല്‍ അഭിപ്രായം മാറ്റുന്നതെന്തിന്.
ഇവിടെയും അങ്ങനെതന്നെ., പണ്ട് വിമോചനസമരം നടത്തി ചേകോരുടെ സര്‍ക്കാരിനെ തൂത്തെറിഞ്ഞതിന്റെ മണം ഹൈക്കോടതി പരിസരത്ത് പാകപ്പെടുന്ന സമര വിഭവത്തില്‍ നിന്ന് ഉയരുന്നുണ്ടോ എന്നൊരു സംശയം. മണവാട്ടികളും കുഞ്ഞാടുകളും ഒക്കെയാണെങ്കിലും എപ്പോഴാണ് നിറം മാറുക എന്ന് പറയാനാവില്ലല്ലോ. ആയതിനാല്‍ ഇരയ്ക്കൊപ്പം നില്ക്കുക, സമയക്രമമനുസരിച്ച് വേട്ടക്കാരന് ആയുധവും നല്‍കുക. നിലവിലുള്ള ഐപിസിയും, സിആര്‍പിസിയും തല്ക്കാലം പരണത്തിരിക്കട്ടെ.
ചേകോരോടാണോ കളി. അബലകളെ (അങ്ങനെയല്ലെന്ന് അവര്‍ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്) നിരാലംബരെ, നിസ്സഹായരെ എങ്ങനെയാണ് പാര്‍ട്ടി സംരക്ഷിക്കുന്നതെന്നതിന് ചെര്പ്പുളശ്ശേരിയന് തീസീസ് നോക്കിയാല്‍ പോരേ?. ഇനി പ്ലീനത്തില്‍ വെച്ച് അതിന് അംഗീകാരവും കൂടി നേടിക്കഴിഞ്ഞാല്‍ പിന്നത്തെ കഥയെന്ത് പറയാന്‍. അടവുകളുമായ് ചേകോര് തയ്യാര്‍, നിങ്ങളും തയ്യാറല്ലേ?
***************************************************
ചെരിപ്പിന് പുതിയൊരു മാനം കൂടി കൈവരികയാണ്. ജീവിതത്തിന്റെ വസന്തകാലത്ത് കരിഞ്ഞപൂക്കള്‍ കാണാന്‍ മാത്രം യോഗം ഉണ്ടായ ശാസ്ത്രജ്ഞന് ഒരു ജോഡി ചെരിപ്പുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ആരുടെയോ പക തീര്‍ക്കാന്‍, ഏതോ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബലിയര്‍പ്പിക്കപ്പെട്ട സ്വന്തം വ്യക്തിത്വത്തിന് എന്തെങ്കിലും വിലയുണ്ടെന്ന് ഒരന്വേഷണ ഏജന്‍സിക്ക് കാണിച്ചുകൊടുക്കാനാണ് നമ്പിനാരായണന് ആ ചെരിപ്പുകള്‍ മാറ്റിവെച്ചിരിക്കുന്നത്. ചാരക്കേസിന്റെ നെരിപ്പോടില്‍ നീറി നീറി ജീവിതം വെന്തെരിഞ്ഞതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ക്ക് സമ്മാനിക്കാനാണ് ആ ചെരിപ്പുകള്‍.
കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാനെത്തിയ ഐബി ഉദ്യോഗസ്ഥര്‍ ഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ അദ്ദേഹം താണുകേണു പറഞ്ഞു. ”ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല”. കുറ്റക്കാരനല്ലെന്ന് തെളിയിച്ചാല്‍ വീട്ടില്‍ വന്ന് താങ്കളുടെ ചെരിപ്പിനടി കൊള്ളാമെന്നായിരുന്നു ആ നീചന്മാരുടെ മറുപടി. മോദിക്കെതിരെ വിഷം പുരട്ടിയ നാവുമായി, തെരുവിലലയുന്ന ചില ജന്തുക്കളെ പോലെയുള്ള ഒരുവന്റെ ദുഷ്ട മനസ്സില്‍ കിളിര്‍ത്ത ചാരക്കേസുവഴി ഇന്ത്യയ്ക്ക് നഷ്ടമായത് ക്രയോജനിക് സാങ്കേതിക വിദ്യായാണ്.
അതിനുംകൂടിയുള്ള നല്ല സമ്മാനമാവും നമ്പിനാരായണന് നല്കുന്ന ‘ചപ്പല്‍ ചലഞ്ച്’. പലപല ചലഞ്ചുകള്ക്കുമിടയില് അഭിമാനകരമായ ഈ ചലഞ്ചിന് ഐബിയിലെ ആ നികൃഷ്ട ജന്മങ്ങള് തയ്യാറാവുമോ എന്നേ അറിയാനുള്ളു. വേദനയുടെയും കണ്ണീരിന്റെയും തുരങ്കപ്പാതയിലൂടെ വേച്ചുവേച്ചു നടക്കുമ്പോള്‍ ഒരു ഭരണാധികാരി മാത്രമേ ഹൃദയത്തില്‍ വെളിച്ചവുമായി നമ്പിനാരായണന്റെ കൈപിടിച്ചുള്ളു. ആ വ്യക്തി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ പരമോന്നത ന്യായാലയത്തില്‍ നിന്ന് നീതി കിട്ടിയത് യാദൃച്ഛികമാവാം, ദൈവികവുമാകാം.
മോദിക്കെതിരെ ചുടലനാവുമായി നടക്കുന്നവന്റെ ചെകിട്ടത്ത് നമ്പിനാരായണന്റെ ചെരിപ്പ് ആഞ്ഞു പതിക്കുമ്പോള്‍ തൊണ്ണൂറു കോടി ജനങ്ങളെങ്കിലും കൈയ്യടിക്കില്ലേ? ഹൊ! എന്നായിരിക്കും ആ സുദിനം വന്നുചേരുക.
കുമ്പസാരം
കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും കുത്തിയിളക്കുന്ന വര്‍ഗീയതയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയ്ക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണ്.
– കോടിയേരി ബാലകൃഷ്ണന്, ദേശാഭിമാനി
തന്നേന്ന് ചേകോരേ
കെ മോഹൻദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: