ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് നാടകം തീര്‍ന്നതോടെ നമ്മുടെ നിയമ സംഹിതയെ സാധാരണ നിയമമെന്നും വിശുദ്ധ നിയമമെന്നും രണ്ടായി തിരിക്കണമെന്ന അഭിപ്രായം പൊതു സമൂഹത്തില്‍ രൂപപ്പെട്ടു കഴിഞ്ഞു. ഈ വേര്‍തിരിവിന് വഴിയൊരുക്കുന്നതില്‍ നിയമപാലകരും നീതിന്യായ കോടതിയും മറ്റു ബാഹ്യശക്തികള്‍ക്കൊപ്പം ഒരു പരിധിവരെ നിന്നുവെന്നും ജനം വിശ്വസിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയെ എന്തിന് ഇപ്രകാരം മാറ്റിമറിച്ചുവെന്ന് ചോദിച്ചാല്‍ അതിനുത്തരം ആരും പറയാതെതന്നെ എല്ലാവര്‍ക്കുമറിയാം!
ജൂണ്‍ അവസാനം നല്കിയ പരാതിയില്‍ അറസ്റ്റ് നടക്കുന്നത് സെസ്റ്റംപര് 21 നാണ്. ഒരു സ്ത്രീ ജാതി-മത വ്യക്തി വൈരാഗ്യത്തോടെ ബിഷപ്പിനെ വ്യക്തിഹത്യ നടത്തുവാന്‍ നല്കിയ പരാതിയായിരുന്നില്ല അത്. ബിഷപ്പ് ഉള്‍പ്പെട്ട സഭയുടെ ചട്ടക്കൂട്ടില്‍ ഈശ്വരോപാസനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കന്യാസ്ത്രീയായിരുന്നു പരാതിക്കാരി. അതു കൊണ്ടു തന്നെ പരാതി മുഖവിലയ്ക്കെടുക്കാമായിരുന്നു.
കേസിന്റെ കാലപ്പഴക്കവും പഴുതടച്ച അന്വേഷണവുമാണ് അറസ്റ്റ് വൈകിയതിന് പറയുന്ന കാരണങ്ങള്‍. പരാതിക്കാരി ജീവിക്കുന്ന ചട്ടക്കൂട്, അവര്‍ നയിക്കുന്ന സന്ന്യസ ജീവിതം, സര്‍വ്വോപരി സ്ത്രീയെന്ന പരിമിതി..കാലപ്പഴക്കത്തന് ഈ ന്യായീകരണങ്ങള്‍ തന്നെ ധാരാളം! പിന്നെ പഴുതടച്ച അന്വേഷണം. അത് പോലീസ് കസ്റ്റഡിയില്‍ ആകാമായിരുന്നു. ഈ കാലതാമസം തെളിവുകള്‍ മായ്ക്കുവാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിയ്ക്കുവാനും, ബാഹ്യശക്തികളെ പ്രേരിപ്പിച്ച് കേസില്‍ സ്വാധീനം ചെലുത്തുവാനുമായിരുന്നുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കേണ്ടി വരില്ലേ? ചോദ്യ പ്രഹസനങ്ങള്‍ക്കൊടുവില്‍ ജലന്തറിലെ വക്കീലിനും നാട്ടിലെ സകലമാന പേര്‍ക്കുമുള്ള അറിയിപ്പുകള്!
ഒരു സാധരണക്കാരന് ബലാത്സംഗക്കേസിലെ പ്രതിയാണെന്ന പരാതി ലഭിച്ചാല്‍ രായ്ക്കുരാമാനംതന്നെ പോലീസ് അവനെ പൊക്കും. ഒരു വക്കീലിനേയും വിളിച്ചറിയിക്കില്ല. ബന്ധുക്കളോടുപോലും കൃത്യമായ വിവരം പറയില്ല. ചോദ്യം ചെയ്യല്‍ മൂന്നാം മുറയിലൂടെ മാത്രമെ നടക്കൂ. സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കില്ല. മനുഷ്യാവകാശ കമ്മീഷന് കേസുകളുടെ എണ്ണം കൂട്ടി പറയാമെന്നല്ലാതെ മറ്റൊരു വിശേഷവും ഉണ്ടാകുവാന്‍ പോകുന്നില്ല.
ടി. സംഗമേശന്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: