ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. ഫ്രഞ്ച് പ്രസിഡന്റുമായും മുന്‍ പ്രസിഡന്റുമായും കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടതും പാക്കിസ്ഥാന് അടക്കം ചിലര്‍ നല്കുന്ന പിന്തുണകളുമാണ് റഫാല്‍ കരാറിന് അന്താരാഷ്ട്ര മാനങ്ങള്‍ നല്‍കുന്നത്. ദല്ലാള്‍മാരെ ഒഴിവാക്കി രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് റഫാല്‍ എന്നത് രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും അസ്വസ്ഥമാക്കുന്നു, നിര്‍മലാ സീതാരാമന് പറഞ്ഞു.
കോണ്‍ഗ്രസും മുന്‍പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കിയാണ് നിര്‍മല മാധ്യമ പ്രതിനിധികളെ കണ്ടത്. യുപിഎ സര്‍ക്കാര്‍ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നില്ല. സജ്ജമായ പതിനെട്ട് വിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ പദ്ധതി. ബാക്കി 108 വിമാനങ്ങള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാനും ആലോചിച്ചു. എന്നാല്‍ പ്രതിവര്‍ഷം പരമാവധി എട്ടു വിമാനങ്ങള്‍ മാത്രം നിര്‍മിക്കാന്‍ ശേഷിയുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് ഇത്രയും വിമാനങ്ങള്‍ നിര്‍മിക്കാന്‍ സമയം ഏറെ വേണം. മാത്രമല്ല, തേജസ്, സുഖോയ് വിമാനങ്ങളുടെ നിര്‍മാണവും ഇവിടെയാണ് പുരോഗമിക്കുന്നത്. തുടര്‍ന്നാണ് ആയുധങ്ങള്‍ സഹിതം 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എന്‍ഡിഎ സര്‍ക്കാര്‍ കരാറൊപ്പിട്ടത്. ഇതിന് പിന്നാലെ 120 പുതിയ യുദ്ധവിമാനങ്ങള്‍ക്ക് കൂടി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് കഴിവില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞെന്ന വാര്‍ത്തകള്‍ അവര്‍ തള്ളി. ഇത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം പതിനായിരം കോടിയാണ് എച്ച്എഎല്ലിന് പ്രതിരോധസാമഗ്രികളുടെ നിര്‍മാണത്തിനായി നല്കിയിരുന്നതെങ്കില് കഴിഞ്ഞ നാലര വര്‍ഷവും 22,000 കോടി രൂപവീതമാണ് കൈമാറുന്നത്. 83 ലൈറ്റ് കോമ്പാറ്റ് യുദ്ധ വിമാനങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാര്‍ എച്ച്എഎല്ലിന് കൈമാറിയിട്ടുണ്ട്. എച്ച്എഎല്ലിന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ നിരവധി കൂടിയാലോചനകളാണ് താന്‍ നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: