ദുബായ്: ഏഷ്യാ കപ്പില്‍ വെളളിയാഴ്ചത്തെ കലാശപ്പോരട്ടത്തിന് അര്‍ഹത നേടിക്കഴിഞ്ഞ ഇന്ത്യ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിനിറങ്ങുന്നു. അപരാജിതരായി കുതിച്ചു മുന്നേറുന്ന രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീം ഇന്ന് അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് മത്സരം ആരംഭിക്കും.
ചിരവൈരികളായ പാക്കിസ്ഥാനെ രണ്ടാം വട്ടം കീഴ്പ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് ഫൈനല്‍ ഉറപ്പായത്. സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത്. മുന്നില്‍ നിന്ന് നയിച്ച നായകന് രോഹിത് ശര്‍മയും ശിഖര്‍ ധവാനും സെഞ്ചുറി നേടി. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം വിജയമാണിത്.
പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ മാത്രമാണ് ഇന്ത്യ പതറിയത്. എന്നിരുന്നാലും ക്രിക്കറ്റിലെ ശിശുക്കളായ അവരെ ഇന്ത്യ മറികടന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെയും സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും ഇന്ത്യ വീഴ്ത്തി. ഫൈനല്‍ ഉറപ്പായതോടെ ഇന്ത്യ ഇന്ന് മധ്യനിരയില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാത്തവരെ അവസാന ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
നാല് മത്സരങ്ങളില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഏറെ റണ്‍സ് നേടിയത്. ഓപ്പണറായ ധവാന് 327 റണ്‍സുമായി മുന്നില്‍ നില്ക്കുന്നു. ക്യാപ്റ്റന്‍ രോഹിത് 269 റണ്‍സുമായി തൊട്ടു പിന്നിലുണ്ട്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങുന്ന അമ്പാട്ടി റായ്ഡു 116 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
മധ്യനിരയിലെ കരുത്തരായ ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് ഇതുവരെ ബാറ്റ് ചെയ്യാന്‍ ഏറെ സമയം ലഭിച്ചില്ല. രോഹിത് 284 പന്തും ശിഖര്‍ ധവാന് 312 പന്തും റായ്ഡു 162 പന്തും നേരിട്ടു. അതേസമയം ധോണിക്ക് നാല്‍പ്പത് പന്ത് മാത്രമാണ് നേരിടാനായത്. കാര്‍ത്തിക് 78 പന്ത് നേരിട്ടപ്പോള്‍ കേദാറിന് 27 പന്താണ് നേരിടാനായത്. അതിനാല്‍ ഫൈനലിന് മുമ്പ് മധ്യനിരയക്ക് പരിശീലനമൊരുക്കാനാകും രോഹിത് ശ്രമിക്കുക. ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കും. അത്കൊണ്ട് ഇന്ത്യക്ക് അമ്പത് ഓവറും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കും.
ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവക്കുന്നത്. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും പേസര്മാരയ ബുംറയും ഭുവനേശ്വറുമൊക്ക മികച്ച ഫോമിലാണ്. ഭുവനേശ്വറിനും ബുംറക്കും ഇന്ന് വിശ്രമം നല്‍കിയേക്കും. ദീപക് ചഹര്‍, സിദ്ധാര്‍ഥ കൗള്‍, ഖലീല്‍ അഹമ്മദ് ഇവരില്‍ നിന്ന് രണ്ട് പേരെ അവസാന ടീമില്‍ ഉള്‍പ്പെടുത്തും.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാനിസ്ഥാന് ഇന്ന് അഭിമാനപ്പോരട്ടമാണ്. ഇന്ത്യക്കെതിരായ വിജയം അവര്‍ക്ക് വലിയ നേട്ടമാകും. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയേയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: