ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിതുഴയല് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികസേനാംഗം അഭിലാഷ് ടോമിയെ രക്ഷിച്ചു. പായ്വഞ്ചിയുടെ തൂണ് ഒടിഞ്ഞു നടുവിന് ഗുരുതരമായി പരിക്കേറ്റ ടോമിയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പതിനാലും പതിനഞ്ചും അടി ഉയരത്തില്‍ അടിച്ചുപൊങ്ങുന്ന തിരമാലകള്‍ക്കിടയില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് അത്ഭുതകരമായി രക്ഷിച്ചെടുത്തത്. 39 കാരനായ ടോമിക്ക് ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ ഫ്രഞ്ച് മത്സ്യബന്ധന പട്രോളിങ്ങ് കപ്പലായ ഓസ്റിസാണ് രക്ഷിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
നിരവധി വിമാനങ്ങളും കപ്പലുകളും അദ്ദേഹത്തിനായി നാലു ദിവസമായി വ്യാപകമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ടോമിയെ കണ്ടെത്താനായെങ്കിലും അതിശക്തമായ തിരമാലകള്‍ അമ്മാനമാടുന്ന ടോമിയുടെ പായ്വഞ്ചിക്കടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് പായ്വഞ്ചി കണ്ടെത്തിയത്. അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് വെള്ളിയാഴ്ചയാണ് പായ്വഞ്ചിയുടെ തൂണ് ഒടിഞ്ഞ് ടോമിയുടെ ശരീരത്തു വീണത്. കാറ്റില്‍ ഒരു സാറ്റലൈറ്റ് ഫോണ്‍ കേടായി. രണ്ടമതൊരെണ്ണം വഞ്ചിയിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റു വീണ ടോമിക്ക് അതിനടുത്തേക്ക് എത്താന്‍ കഴിയുമായിരുന്നില്ല.
മൗറീഷ്യസ് കേന്ദ്രമാക്കിയ ഇന്ത്യന്‍ നാവികസേനയുടെ പോസിഡോണ്‍ 8 എ നിരീക്ഷണ വിമാനമാണ് പത്തു മീറ്റര്‍ നീളമുള്ള എസ്വി തുരീയയെന്ന പായ്വഞ്ചി ഞായറാഴ്ച രാവിലെ ഏഴരയോടെ കണ്ടെത്തിയത്. ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും അകലെയാണ് പായ്വഞ്ചി അപ്പോള്‍ കിടന്നിരുന്നത്. കൂറ്റന്‍ തിരമാലകള്‍ കാരണം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. ഇന്നലെ ടോമിയെ രക്ഷിച്ച് ഓസ്റിസിലേക്ക് മാറ്റി. അതില്‍ നിന്ന് ഓസ്ട്രേലിയന്‍ ഗവേഷണ കപ്പലായ എച്ച്എംഎഎസ് ബല്ലാര്‍ട്ടില്‍ എത്തിച്ചു.
ആശ്വാസമായി: നിര്‍മല സീതാരാമന്
ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയെ രക്ഷിച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ വലിയ ആശ്വാസമായി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ട്വിറ്ററില്‍ പ്രതികരിച്ചു. അഭിലാഷിന് ബോധമുണ്ടെന്നും കുഴപ്പമില്ലെന്നും അറിഞ്ഞു. അടുത്തുള്ള ദ്വീപിലേക്ക് കപ്പല്‍ അഭിലാഷിനെ എത്തിക്കും. അവിടെ നിന്ന് ഐഎന്‍എസ് സത്പുരയില്‍ അദ്ദേഹത്തെ മൗറീഷ്യസിലെ ആശുപത്രിയിലും എത്തിക്കും. അവര്‍ വ്യക്തമാക്കി.
സുരക്ഷിത കരങ്ങളില്‍
അഭിലാഷ് ടോമിയെ പായ്വഞ്ചിയില് നിന്ന് സ്ട്രെച്ചറിലാണ് ഓസ്റിസ് കപ്പലിലേക്ക് നീക്കിയതെന്നും അദ്ദേഹം ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണെന്നും നാവികസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: