കൊല്ലം: സര്‍ക്കാരിന്റെ സാലറിചലഞ്ച് നൂറുമേനിവിളയിക്കാന് ജീവനക്കാരുടെ വീട്ടിലെത്തി ഭീഷണി. പ്രധാനമായും വനിതാജീവനക്കാരെയാണ് ഭരണാനുകൂല സംഘടനാ നേതാക്കളടക്കമുള്ളവര്‍ വീട്ടിലെത്തി സമ്മതപത്രത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത്. നിര്‍ദേശത്തോട് മുഖംതിരിച്ചാല്‍ സ്ഥലംമാറ്റം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നാണ് ഭീഷണി.
സാലറിചലഞ്ചിനോട് കൂടുതല്‍ ജീവനക്കാര്‍ വിസമ്മതം പറഞ്ഞതോടെയാണ് പദ്ധതി വിജയിപ്പിക്കാന്‍ ഭീഷണിയുമായി നേതാക്കള്‍ ഇറങ്ങിയത്. ഇതിനുപുറമേ സാലറിചലഞ്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൂര്ണമാക്കാന് വകുപ്പുതലമേധാവികള്ക്കുമേലും കടുത്ത സമ്മര്‍ദമാണ്. ഇതോടെ സാലറിചലഞ്ച് നൂറുശതമാനമാക്കാന്‍ അവര്‍ താഴെയുള്ളവര്‍ക്ക് വാക്കാല്‍ കര്‍ശന നിര്‍ദേശം നല്‍കുകയാണ്.
എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന കടുംപിടിത്തത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് വിസമ്മതം പറഞ്ഞവര്‍ക്ക് വീണ്ടും സമ്മതം പ്രകടിപ്പിക്കാന്‍ ഒരവസരംകൂടി നല്‍കും എന്ന് മന്ത്രി പ്രസ്താവിച്ചത്. സമ്മതം അറിയിക്കാന്‍ ഒരവസരംകൂടിയെ പ്രസ്താവനയിലും ഭീഷണി ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ജീവനക്കാര്‍ക്ക് സംശയമുണ്ട്. രണ്ടാമത്തെ അവസരംകൂടി പ്രയോജനപ്പെടുത്താത്തവര്‍ക്ക് നേരെ വൈരാഗ്യബുദ്ധിയോടെ പെരുമാറുമെന്ന് ജീവനക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനാല്‍ രണ്ടാം വാഗ്ദാനത്തോടെ പല ജീവനക്കാരും ഒരുമാസത്തെ ശമ്പളം നല്കാന് സമ്മതപത്രം നല്‍കിയിട്ടുണ്ട്.
എന്നിട്ടും വഴങ്ങാത്തവരെ വകുപ്പ് മേധാവികള്‍ ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. ചില ജില്ലകളില്‍ പഞ്ചായത്തിലും മറ്റും വിസമ്മതം അറിയിച്ചവരുടെ വിശദാംശങ്ങള്‍ അടക്കമുള്ള ലിസ്റ്റ് ഔദ്യോഗികമായി മേലധികാരികള്‍ ചോദിച്ചിട്ടുണ്ട്. വിസമ്മതം പറഞ്ഞവരെ പിന്നീട് മറ്റ് കാരണങ്ങള്‍ പറഞ്ഞ് ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുമെന്നാണ് ജീവനക്കരുടെ ഭയം. വിസമ്മതം അറിയിച്ച സ്ത്രീജീവനക്കാരെ നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നത്. വിസമ്മതം പറഞ്ഞവരെ മൊത്തത്തില്‍ ആക്ഷേപിക്കുന്നതരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തി മനോവീര്യം തകര്‍ക്കാനും ശ്രമമുണ്ട്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: