തൊടുപുഴ: വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്ന വൈദ്യുതി മന്ത്രി എം. എം. മണി പിടിപ്പുകെട്ടവനാണെന്നും സ്വന്തം വകുപ്പില്‍ നടക്കുന്നതെന്താണെന്നു പോലും മന്ത്രിക്കറിയില്ലെന്നുമുള്ള ആരോപണം ഒരിക്കല്‍ കൂടി ശരിയെന്ന് തെളിയിച്ചു. പ്രളയ സമയത്ത് തകരുകയും ഉല്‍പ്പാദനം നിലയ്ക്കുകയും ചെയ്ത ലോവര്‍ പെരിയാര്‍ ഒരാഴ്ചയ്ക്കകം തുറക്കുമെന്നാണ് ഇന്നലെ രാജാക്കാട്ട് നടന്ന ഒരു ചടങ്ങില്‍ മന്ത്രി മണി പറഞ്ഞത്. പക്ഷെ ലോവര്‍ പെരിയാറില്‍ ഞായറാഴ്ച തന്നെ ഉല്‍പ്പാദനം പുനരാരംഭിച്ചിരുന്നു. ഞായറാഴ്ച സ്വന്തം വകുപ്പില്‍ നടന്ന കാര്യം തിങ്കളാഴ്ച പോലും ഇടുക്കിക്കാരനായ മന്ത്രി അറിഞ്ഞില്ല!
പ്രളയ സമയത്ത് ലോവര്‍പെരിയാറിലെ ട്രാഷ് റാക്ക് തകര്‍ന്നിരുന്നു. തകര്‍ന്ന ട്രാഷ് റാക്ക് മാറ്റി, ടണലില്‍ അടിഞ്ഞ് കൂടിയ ചെളി നീക്കി ഞായാറാഴ്ച ഇവിടെ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. 96 മെഗാവാട്ട് വൈദ്യുതിയാണ് ഉപഭോഗം കൂടിയ സമയത്ത് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്.
പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന ലോവര്‍ പെരിയാര്‍ പദ്ധതിയില്‍ ഒരാഴ്ച്ചയ്ക്കകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ തന്നെ നാലാമത്തെ വലിയ പദ്ധതിയാണ് ലോവര്‍ പെരിയാര്‍. ഇത് പ്രളയത്തിലല്ല തകര്‍ന്നതെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതും മന്ത്രിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടില്ല. പ്രളയകാലത്ത് ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആഗസ്റ്റ് 11ന് കൂടുതല്‍ വെള്ളം എത്തിയപ്പോഴും ഉല്‍പ്പാദനം തുടര്‍ന്നതാണ് നാശത്തിനിടയാക്കിയത്.
രണ്ട് ദിവസമായി മലബാര്‍ മേഖലയിലായിരുന്നവെന്നും അതിനാല്‍ ജോലിയിലെ പുരോഗതിയും ഉല്‍പ്പാദനം തുടങ്ങിയതും അറിയാനായില്ലെന്നും മന്ത്രി മണി ജന്മഭൂമിയോട് പറഞ്ഞു. ശനിയാഴ്ച ബന്ധപ്പെട്ടപ്പോള്‍ പണി ഏതാണ്ട് തീര്‍ന്നതായും ഒരാഴ്ചക്കകം ഉല്‍പ്പാദനം തുടങ്ങുമെന്നും അറിയിച്ചിരുന്നു. പിന്നീട് ബന്ധപ്പെടാനായില്ലെന്നും ഉദ്യോഗസ്ഥര്‍ ഉല്‍പ്പാദനം തുടങ്ങിയത് അറിയിച്ചിരുന്നില്ലെന്നും ഇന്ന് പുലര്‍ച്ചെയാണ് ഇടുക്കിയിലെത്തിയതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: