ചെന്നൈ: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരത്തിന് നാമനിര്‍ദേശം ചെയ്ത് തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിശൈ സുന്ദര്രാജന്. ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി.സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്ന് ബിജെപിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന-ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തെ ബൃഹത്തായ ആരോഗ്യപരിരക്ഷ പദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ 2019-ലെ നൊബേല്‍ പുരസ്ക്കാരത്തിനായി തമിഴിശൈ സുന്ദര്രാജന് നാമനിര്‍ദേശം ചെയ്തിരിക്കുന്നുവെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നൊബേല്‍ പുരസ്ക്കാരത്തിന് നാമനിര്‍ദേശം ചെയ്യാനുള്ള സമയപരിധി 2019 ജനുവരി 31 ആണെന്ന് ഇതില്‍ പറയുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് നാമനിര്‍ദേശത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മോദിയുടെ പേര് നിര്‍ദേശിക്കാന്‍ കഴിയുമെന്നും വാര്‍ത്താകുറിപ്പിലുണ്ട്.
ഞായറാഴ്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഛത്തീസ്ഗഡിലെ റാഞ്ചിയില്‍ മോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ അമ്പതു ലക്ഷത്തിലധികം ആളുകള്‍ക്ക് അഞ്ചുലക്ഷം രൂപവരെ പരിരക്ഷ നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനകീയ പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: