ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മാര്‍ഗ്ഗരേഖയുമായി സുപ്രീംകോടതി. കോടതി നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിയുടെ കേസ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണം.
മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കുവാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി രാഷ്ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
വിലക്ക് ആവശ്യമെങ്കില്‍ പാര്‍ലമെന്റിന് നിയമം കൊണ്ടുവരാമെന്നും അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തെ വിലക്കുള്ളൂ. എന്നാല്‍, ഇവര്‍ക്ക് രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്നതിന് തടസങ്ങളുമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ അയോഗ്യരാക്കാന്‍ കോടതിക്ക് കഴിയില്ല.
തങ്ങളെ ഭരിക്കേണ്ടത് നല്ല ആള്‍ക്കാരാണെന്ന് ഉറപ്പ് വരുത്താനുള്ള അവകാശം സമൂഹത്തിനുണ്ട്. അതിനാല്‍ തന്നെ ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്തേണ്ടത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാം – സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: