കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യുവിനെ കുത്തിയത് മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് സഹല്‍ (21) ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദ് രണ്ടാം പ്രതിയാണ്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, ഒന്നാം വര്ഷവിദ്യാര്ഥി പത്തനംതിട്ട സ്വദേശി ഫറൂഖ് അമാനി, അബ്ദുള്‍ നാസര്‍, അനൂപ് എന്നിവരാണ് മറ്റ് പ്രതികള്‍.
തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കം പതിമൂന്നോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊലപാതകം നടന്ന് എണ്‍പത്തിയാറാം ദിവസമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: