ന്യൂയോർക്ക്: ലോകനേതാക്കൾ തീവ്രവാദത്തിന് എതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദത്തിനും വിദ്വേഷങ്ങൾക്കുമെതിരെ ഒന്നിക്കണമെന്നും നമ്മുടെ കുട്ടികൾക്കായി നല്ലൊരു ലോകത്തെ സൃഷ്ടിക്കണമെന്നും സുഷമ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സംഘടിപ്പിച്ച നെൽസൺ മണ്ടേല സമാധാന ഉച്ചകോടിയിൽ പറഞ്ഞു.
നമ്മുടെ ലോകം തീവ്രവാദത്തിലും യുദ്ധങ്ങളിലും വിദ്വേഷ ചിന്തകളിലും ചുറ്റിക്കിടക്കുകയാണ്. എല്ലാ അതിർവരമ്പുകളെയും പൊട്ടിച്ച് അവ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ആരും തന്നെ തീവ്രവാദത്തെയോ അതിന്റെ നടപടികളെയോ പിന്തുണയ്ക്കാൻ പാടില്ല- സുഷമ പറഞ്ഞു. നമ്മുടെ ധാർമ്മികതയ്ക്ക് മാർഗദർശിയായി നെൽസൺ മണ്ടേല പോലുള്ള നേതാക്കൾ നിലകൊള്ളണം. ഈ ലോകം ഒന്നായി നിലനിൽക്കണം, നമ്മുടെ കുട്ടികൾക്കായി ലോകത്തെ മികച്ചതാക്കണം- സുഷമ വ്യക്തമാക്കി.
മണ്ടേലയെ ‘മാഡിബ’ എന്ന് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത സുഷമ മണ്ടേല ഇന്ത്യയുടെ സ്വന്തമാണെന്ന് പറഞ്ഞു. അദ്ദേഹത്തെ ‘ഭാരത് രത്ന’ എന്ന് വിളിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സുഷമ വ്യക്തമാക്കി. ആഫ്രിക്കയും അവിടുത്തെ ജനങ്ങളുമായി ഇന്ത്യ എല്ലായ്പ്പോഴും ഊഷ്മളമായ ബന്ധമാണ് പുലർത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധം മണ്ടേലയുടേയും മഹാത്മാഗാന്ധിയുടേയും ദർശനങ്ങളിൽ പ്രതിനിധീകരിക്കുന്നുണ്ടെന്ന് സുഷമ കൂട്ടിച്ചേർത്തു.
73-മത് യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി മറ്റ് രാഷ്ട്രനേതാക്കളുമായി സുഷമ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. പ്രധാനമായും വ്യാപാരം, നിക്ഷേപം, സഹകരണം തുടങ്ങിയ മേഖലകളിലാണ് ചർച്ച നടത്തുന്നത്. ഇതിനോടകം കൊളംബിയ, സ്പെയിൻ, നേപ്പാൾ, മൊറാക്കോ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സുഷമ ചർച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: